തിരൂർ : ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 12-ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഓങ്കോളജി കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും കെട്ടിടത്തിൽ ചികിത്സ തുടങ്ങിയില്ല. ഒൻപത് നിലകളുള്ള കെട്ടിടത്തിൽ ആദ്യം മൂന്നു നിലകൾ പ്രവർത്തിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.സ്തനാർബുദ നിർണയ പരിശോധനയായ മാമോഗ്രാം സൗകര്യം തുടങ്ങുമെന്ന് പറഞ്ഞ് യന്ത്രം സ്ഥാപിച്ച് കായികമന്ത്രി ഉദ്ഘാടനവും ചെയ്തു. എന്നാൽ ഇത് പ്രവർത്തിപ്പിക്കാനുള്ള ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ ലൈസൻസ് ഈ മാസം 26-നു മാത്രമേ ലഭിച്ചിട്ടുള്ളൂ. താത്കാലിക ടെക്നീഷ്യനെ നിയമിച്ചിട്ടുണ്ട്.റേഡിയോളജിസ്റ്റില്ല. പകരം ടെലി റേഡിയോളജി റിപ്പോർട്ടിങ് ചെയ്യാനാണ് തീരുമാനം.
ഇതിനായി എച്ച്എൽഎൽ സംഘം ആശുപത്രി സന്ദർശിച്ചിരുന്നു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡു മായി ധാരണാപത്രം ഒപ്പുവെച്ചെങ്കിലും ഇതേവരെ മാമോഗ്രാം പ്രവർത്തിപ്പിച്ചു തുടങ്ങി യിട്ടില്ല. ടെലി റേഡിയോളജി വഴി സിടി സ്കാൻ ചെയ്യാൻ ഇവരുമായി നേരത്തേ ധാരണ യുണ്ട്.ജില്ലാ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡെൻറൽ വിഭാഗവും ത്വഗ്രോഗവിഭാഗവും ഫിസിയോ തെറാപ്പി വിഭാഗവും ഓങ്കോളജി കെട്ടിടത്തിലേക്ക് മാറ്റി യിട്ടില്ല.രോഗികളുടെ തിരക്ക് കുറയുന്ന ഈ ഓണാവധിയിൽ മാറ്റണമെന്നാണ് ആശുപത്രി അധികൃതരുടെ തീരുമാനം. എന്നാൽ ഫിസിയോതെറാപ്പി വിഭാഗം ഈ കെട്ടിടത്തിലേക്ക് മാറ്റാൻ കാലതാമസം പിടിക്കും. മാമോഗ്രാം ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പുതിയ കെട്ടിടത്തിൽ ചികിത്സാ സംവിധാനം ഉടൻ തുടങ്ങുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

