പൊന്നാനി : സാഹസ ടൂറിസത്തിന്റെ ജില്ലയിലെ പ്രധാന കേന്ദ്രമാകാനൊരുങ്ങുകയാണ് ബിയ്യം കായലിലെ പുളിക്കക്കടവ്. ഡിടിപിസിയുടെ കൈവശമുണ്ടായിരുന്ന കായൽപ്രദേശം നഗരസഭ ഏറ്റെടുത്തതോടെയാണ് പ്രധാന സാഹസ ടൂറിസം കേന്ദ്രമാകാൻ പുളിക്കടവിൽ വഴിയൊരുങ്ങി യത്.ഉല്ലസിക്കാനുള്ള ആകാശക്കാഴ്ചകളാണ് പുളിക്കക്കടവിന്റെ ആകർഷണം. റൈഡുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അടുത്തമാസത്തോടെ എല്ലാം പ്രവർത്തനസജ്ജമായാൽ സഞ്ചാരികളുടെ ഒഴുക്കാകും പുളിക്കക്കടവിലേക്ക്.കായലിന് മുകളി ലൂടെ പൊന്നാനി തീരത്തുനിന്നും കാഞ്ഞിരമുക്ക് തീരത്തേക്ക് സിപ് ലൈൻ, സിപ് സൈക്ലിങ്, ഹൈ റോപ് റൈഡ്, ലോ റോപ് റൈഡ്, ക്ലൈംബിങ് വാൾ, കമാൻഡോ നെറ്റ്, ബോട്ടിങ്, കയാക്കിങ് തുടങ്ങിവയാണ് പുളിക്കക്കടവിൽ സഞ്ചാരികളെ ആകർഷിക്കാൻപോകുന്നത്.
നഗരസഭയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് സാഹസ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നത്. പ്രതിവർഷം മൂന്നുലക്ഷം രൂപ നഗരസഭയ്ക്ക് നൽകണമെന്ന വ്യവസ്ഥയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കൂടാതെ, അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ നേതൃത്വത്തിൽ മറ്റ് വികസന പ്രവർത്തനങ്ങളുടെ നടപ്പാക്കും. കുട്ടികളുടെ പാർക്ക്, കഫ്ത്തീരിയ, ശൗചാലയങ്ങൾ എന്നിവ നിർമിക്കുന്നതോടൊപ്പം നിലവിലെ വള്ളംകളി പവലിയൻ പുതുക്കിപ്പണിയുകയും ചെയ്യും.

