എടപ്പാൾ : തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനുള്ള വിഹിതം കൃത്യമായി നൽകാതെയും പണമനു വദിച്ചശേഷം മാറാനാവുംമുൻപ് ട്രഷറി അടച്ചിട്ടും പ്രാദേശിക ഭരണകൂടങ്ങളെ ശ്വാസം മുട്ടിച്ച ഇതുപോലൊരു ഭരണം കേരളത്തിൽ മുൻപുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വട്ടംകുളം ഗ്രാമപ്പഞ്ചായത്തിന് 2.7 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സ്വന്തം പണമുപയോഗിച്ച് വട്ടംകുളം പഞ്ചായത്ത് നിർമിച്ച ഈ കെട്ടിടം കേരളത്തിലെ ഗ്രാമപ്പഞ്ചായത്തുകളിൽവെച്ച് ഏറ്റവും മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷതവഹിച്ചു.വി. സ്ക്വയർ പ്രൊജക്ട് ലോഞ്ചിങ്ങും ഫിസിയോ തെറാപ്പി സെന്റർ ഉദ്ഘാടനവും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈനായി നിർവഹിച്ചു.
കാലഞ്ചാടി കുന്ന് പാർക്കും ശ്മശാനം റോഡ് പ്രവൃത്തി ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടവും നിർവഹിച്ചു. റംബുട്ടാൻ ഗ്രാമം പദ്ധതി ലോഞ്ചിങ് മുൻ രാജ്യസഭാംഗം സി. ഹരിദാസ് നിർവഹിച്ചു.ആസൂത്രണസമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ, ഹസൈനാർ നെല്ലിശേരി, കഴുങ്ങിൽ മജീദ്, സി.പി. ബാവഹാജി, ശ്രീജ പാറക്കൽ, കെ.പി. റാബിയ, കെ. ഭാസ്കരൻ, ടി.പി. ഹൈദരാലി, ദിലീപ് എരുവപ്ര, സെക്രട്ടറി ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.വാദ്യമേളങ്ങളോടെ ഘോഷയാത്രയായാണ് നേതാക്കളെ വട്ടംകുളം ടൗണിലെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്. ഘോഷയാത്രയ്ക്ക് ടി.പി. മുഹമ്മദ് ഹാജി, അക്ബർ പനച്ചിക്കൽ, ആരിഫ നാസർ, ഷീജ, പത്തിൽ അഷറഫ്, ബഷീർ അണ്ണക്കമ്പാട്, ഇ.എസ്. സുകുമാരൻ, എൻ.വി. അഷ്റഫ് എന്നിവർ നേതൃത്വംനൽകി.

