പൊന്നാനി: ഈഴുവത്തിരുത്തിയിലെ കുമ്പളത്ത്പടി, അമ്പാടിപടി പ്രദേശങ്ങളിൽ ചെറിയ മഴപെയ്താൽ നടന്നുപോകുവാൻ പറ്റാത്ത വിധം റോഡിൽ അഴുക്കുവെള്ളം കെട്ടി നിന്ന് കാൽനട യാത്രക്കാർ ദുരിതമനുഭവിക്കുന്നു. നിരവധി വിദ്യാർത്ഥികൾ നടന്നു പോകുന്ന റോഡിലേക്കാണ് അമ്പാടിപ്പടിയിൽ നിന്നും ഡ്രെയിനേജ് നിർമ്മിച്ച് അഴുക്കുവെള്ളം തുറന്നു വിട്ടിട്ടുള്ളത്. ഇതു കാരണം മലിനജലത്തിൽചവിട്ടി സ്കൂളിലെത്തുന്ന ചെറിയ കുട്ടികൾക്ക് ക്ലാസ് കഴിയുന്ന വൈകുന്നേരം വരെ അഴുക്കുവെള്ളം കാലിലും സോക്സിലും പറ്റിപ്പിടിച്ച് കാലിനിടയിൽ ചൊറിച്ചിലും മറ്റ് അസുഖങ്ങളും സംഭവിക്കുന്നു. ഡ്രൈനേജ് നിർമ്മാണം നടക്കുന്ന 2022 ൽ ജില്ലാ കലക്ടർക്കും, തദ്ദേശസ്വയംഭരണ വകുപ്പ് ജോ: ഡയറക്ടർക്കും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ നൽകിയ പരാതിയെ തുടർന്ന് കലക്ടറും ,ജോ: ഡയറക്ടറും പൊന്നാനി നഗരസഭയോട് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയിരുന്നു.
നിലവിലുള്ള കുട്ടാട് ട്രെയിനേജിലേക്ക് അമ്പാടിപ്പടിയിലെ ഡ്രൈനേജ് യോജിപ്പിക്കാമെന്ന് മൂന്നുവർഷം മുൻപ് നഗരസഭ കലക്ടർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു. അതിന് ശേഷം നഗരസഭ ഇതുവരെ യാതൊരു പരിഹാര നടപടികളും ചെയ്തില്ല. ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നടന്നു പോകുവാൻ പറ്റാത്ത വിധം സാഹചര്യം ഉണ്ടായിട്ടുള്ള അമ്പാടിപ്പടി, കുമ്പളത്ത് പടി പ്രദേശങ്ങളിലെ അഴുക്കു വെള്ളം ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി നഗരസഭ സ്വീകരിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

