എടപ്പാൾ : വട്ടംകുളം വില്ലേജ് ഓഫീസ് ക്വാർട്ടേഴ്‌സിൽ ഇനിയും വെള്ളവും വെളിച്ചവുമെ ത്തിയില്ല നിർമാണംകഴിഞ്ഞ് വർഷങ്ങളായി വെറുതേകിടക്കുന്ന കെട്ടിടത്തിൽ വെള്ളമെത്തി ക്കാനായി റവന്യൂ അധികാരികൾ നടത്തുന്ന ശ്രമങ്ങൾ ഇനിയും വിജയംകണ്ടില്ല.വട്ടംകുളത്തെ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിനായി പുതിയത് നിർമിച്ചപ്പോൾ ആ സ്ഥലത്താണ് ജീവന ക്കാർക്കായി ക്വാർട്ടേഴ്‌സ് പണിതത്. രണ്ടു ഉദ്യോഗസ്ഥർക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. നിർമാണസമയത്ത് അയൽപ്പക്കത്തെ വീട്ടിൽനിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചത്.വേനൽക്കാലത്ത് അവിടെയും വെള്ളമില്ലാതായതോടെ പണി നിർത്തിവെച്ചിരുന്നു. അപ്പോഴും കെട്ടിടത്തിൽ വെള്ളം ആവശ്യമായി വരുമെന്ന ചിന്ത ആർക്കു മുണ്ടായില്ല. പണി പൂർത്തിയായി കെട്ടിടത്തിൽ താമസിക്കാൻ ജീവനക്കാർ അന്വേഷണം നടത്തിയപ്പോഴാണ് വെള്ളമില്ലെന്ന റിയുന്നത്.
ക്വാർട്ടേഴ്‌സ് വന്ന് അവിടെ താമസിക്കാമെന്ന് മോഹിച്ചിരുന്ന ജീവനക്കാർ സ്വകാര്യ വീടുകളിലും സ്ഥലങ്ങളിലും അഭയംതേടി. 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഇതിൽ ജിഎസ്ടി കഴിഞ്ഞ് 41 ലക്ഷമാണ് കെട്ടിടം പണിക്ക് ലഭിച്ചത്. പിന്നീട് ഇതിൽനിന്ന് പഴയ കെട്ടിടം പൊളിച്ച് നിലമൊരുക്കാനുള്ള പണംകൂടി ചെലവഴിക്കേണ്ടി വന്നതാണ് പ്രതിസന്ധിയായതെന്നാണ് അധികാരികൾ നൽകുന്ന വിശദീകരണം.സാധാരണഗതിയിൽ നിലമൊരുക്കിനൽകിയാൽ മാത്രമേ കരാറുകാർ പണിയാരംഭിക്കാറുള്ളൂ. ഇവിടെ കെട്ടിടനിർമാണത്തിനുള്ള തുക അതിന് വകമാറ്റിയതിലെ സംശയങ്ങൾ ബാക്കിയാണ്. ഇതോടെ കെട്ടിടത്തിൽ പ്ലബ്ബിങ്ങിനും വയറിങ്ങിനും പണമില്ലാതായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
പുതിയ എസ്റ്റിമേറ്റ് ലാൻഡ് കമ്മിഷണറേറ്റിൽ വയറിങ്ങും പ്ലബ്ബിങ്ങും നടത്താനായി 3.33 ലക്ഷത്തിന്റെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചെങ്കിലും കമ്മിഷണറേറ്റിന് ദഹിച്ചില്ല. അത്യാവശ്യകാര്യങ്ങളില്ലാതെ കെട്ടിടം നിർമിച്ചതിൽ അവർ വിശദീകരണം തേടി. പൊതു മരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിൽനിന്ന് ലഭിച്ച വിശദീകരണം സഹിതം മറുപടിനൽകി മാസങ്ങളായെങ്കിലും ഫണ്ടനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് പൊന്നാനി തഹസിൽദാർ ടി. സുജിത് പറയുന്നത്.

