എടപ്പാൾ : ജൽജീവൻ പദ്ധതിക്കായി വാട്ടർ അതോറിറ്റി നടത്തുന്ന റോഡുകീറൽ പൊതുജന ങ്ങളെ അപകടക്കെണിയിലാക്കുന്നു.ശുകപുരം ക്ഷേത്രം റോഡ്, വട്ടംകുളം മദ്രസ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിന്റെ ദുരവസ്ഥമൂലം അഞ്ചുപേരാണ് ഇരുചക്രവാഹനാപകട ങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലായത്. ഇവിടെയുള്ള മദേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ മുഹമ്മദ്കുട്ടി ബൈക്ക് മറിഞ്ഞ് അടിയിൽപ്പെട്ട് സൈലൻസറിൽനിന്ന് മാരകമായി പൊള്ളലേറ്റ് ചികിത്സ യിലാണ്.ഒരു യുവതിയടക്കം നാലുപേർക്ക് ബൈക്ക് മറിഞ്ഞ് പരിക്കേൽക്കുകയുംചെയ്തു. റോഡ് പൊളിച്ചുള്ള മെറ്റൽ റോഡിൽ പരന്നുകിടന്ന് അതിൽ ബൈക്ക് തെന്നിയാണ് പലരും മറിയുന്നത്. വട്ടംകുളം മദ്രസ റോഡിൽ ഭർത്താവിനൊപ്പം പോകുകയായിരുന്ന ബീന എന്ന യുവതി പൈപ്പ് കീറിയ ചാലിൽ ബൈക്ക് ചാടിയപ്പോൾ താഴേക്കുവീണ് പരിക്കേറ്റ് ചികിത്സയിലാണ്.
മറ്റു പല റോഡുകളിലും ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് നിരന്തരം നടക്കുന്നത്. റോഡു കളിൽ പൈപ്പിടാൻ ചാലുകീറുമ്പോഴും അത് മൂടുമ്പോഴുമെല്ലാം കർശനമായ വ്യവസ്ഥകളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. റോഡ് പൊളിച്ചാൽ ഇത്രസമയത്തിനുള്ളിൽ അത് പൂർവസ്ഥിതി യിലാക്കണം. അതിനുള്ള തുക മുൻകൂറായി കെട്ടിവെക്കണം. മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ കാണുംവിധമുള്ള റിഫ്ലക്ടറുകളും വെക്കണം. നിയമങ്ങൾ പലതുണ്ടെങ്കിലും വാട്ടർ അതോറിറ്റിയും പൊതുമരാമത്തുവകുപ്പും മറ്റ് അധികാരികളും ഇതൊന്നും പാലിക്കാതെ നടത്തുന്ന പ്രവൃത്തികൾ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ പൊതുജനം ദുരിതങ്ങൾ സഹിക്കുകയാണ്.

