പൊന്നാനി : സഹപാഠികൾ കൈകോർത്തപ്പോൾ നിത്യക്ക് ഇനി സ്വന്തം വീടെന്ന തണൽ. പൊന്നാനി എവി ഹയർ സെക്കഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് കൂട്ടുകാരി ക്കൊരു വീട് പദ്ധതിയുടെ ഭാഗമായി സഹപാഠിയായ നിത്യക്ക് വീട് നിർമ്മിച്ചു നൽകിയത്. വട്ടംകുളത്ത് എട്ടു ലക്ഷം ചെലവിട്ടാണ് 680 ചതുരശ്രയടി വിസ്തൃതിയിൽ 10 മാസം കൊണ്ട് വീട് നിർമിച്ചത്. എവിഹയർസെക്കഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വീടിന്റെ താക്കോൽദാനം മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വീടുകൾ കയറിയിറങ്ങി പാഴ് വസ്തുക്കൾ ശേഖരിച്ചും സ്കൂൾ കലോത്സവത്തിലും സബ്ജില്ല കലോത്സവത്തിലും തട്ടുകട നടത്തിയും ആക്രി പെറുക്കിയും നാണയത്തുട്ടുകൾ ശേഖരിച്ചുമാണ് വീടിനാവശ്യമായ തുക കണ്ടത്തിയത്. എൻഎസ്എസ് അംഗമായ നിത്യയുടെ സാഹചര്യം മനസ്സിലാക്കിയ വിദ്യാർഥികളാണ് വീട് നിർമിക്കാൻ മുന്നിട്ടിറങ്ങിയത്.
അധ്യാപകരും പിടിഎയും പിന്തുണയുമായി കൂടെനിന്നു.ജില്ലാപഞ്ചായത്തംഗമായിരുന്ന എം.ബി. ഫൈസലും വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്തഫയും ചേർന്ന് ആറു സെന്റ് ഭൂമി സൗജന്യമായി നൽകി.വിദ്യാർഥികളുടെയും അധ്യാപകരു ടെയും പിടിഎയുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ വീട് നിർമ്മാണം പൂർത്തി യാക്കി. ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണിപ്പോൾ നിത്യ.പരിപാടിയിൽ ഭൂമി നൽകിയ മുസ്തഫയെയും ഇവർക്ക് സംരക്ഷണം ഒരുക്കിയ അബൂബക്കറിനെയും ആദരിച്ചു.പ്രിൻസിപ്പൽ കെ. പ്രീത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ഷിനീഷ്, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ പി.ടി. രാജ് മോഹൻ, ക്ലസ്റ്റർ കോഡിനേറ്റർ പി. സിമി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, പിടിഎ പ്രസിഡന്റ് കെ. പ്രദോഷ്, കെ. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

