തിരൂർ : കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ സംഘടിപ്പിക്കുന്ന ആക്റ്റ് അഖില കേരള പ്രൊഫ ഷണൽ നാടകമേളയ്ക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ തിരി തെളിഞ്ഞു.തിരൂർ നഗരസഭയുടെ സഹകരണത്തോടെ നവംബർ 15 വരെയാണ് മേള. കലാകാരന്മാരായ കെ.പി. കുട്ടി വക്കാട്, സുഭദ്ര പട്ടാമ്പി, ഫിറോസ് ബാബു, സുരേന്ദ്രൻ പരപ്പനങ്ങാടി എന്നിവർചേർന്ന് ഭദ്രദീപം തെളിച്ചു.കുറുക്കോളി മൊയ്തീൻ എംഎൽഎ മേള ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ എ.പി. നസീമ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുൾസലാം, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് പി.എ. ബാവ, ഗായകൻ ഫിറോസ് ബാബു, ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കരിം മേച്ചേരി, ട്രഷറർ മനോജ് ജോസ്, എം.കെ. അനിൽ കുമാർ, ഷീന രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.കലാകാരന്മാരായ കെ.പി. കുട്ടി വക്കാട്, സുഭദ്ര പട്ടാമ്പി, ഫിറോസ് ബാബു, സുരേന്ദ്രൻ പരപ്പനങ്ങാടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അമ്പലപ്പുഴ സാരഥിയുടെ ‘നവജാത ശിശു 84 വയസ്സ്’എന്ന നാടകം അരങ്ങേറി.കാണികൾതന്നെ വിധികർത്താക്കളാകുന്നു എന്നതാണ് ആക്റ്റ് നാടകമേളയുടെ പ്രത്യേകത.കാണികൾക്ക് മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. 12-ന് നാടകശില്പശാല തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനംചെയ്യും. എ. പാർത്ഥസാരഥി ശില്പശാലയ്ക്ക് നേതൃത്വം നൽകും.13-ന് ആക്റ്റ് പുരസ്കാരം നടൻ ശിവജി ഗുരുവായൂരിന് ആക്റ്റ് പ്രസിഡന്റ് മന്ത്രി വി. അബ്ദുറഹ്‌മാൻ സമ്മാനിക്കും. അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ മുഖ്യാതിഥിയാകും.15-ന് വൈകീട്ട് ആറിന് സമാപന സമ്മേളനം ഉദ്ഘാടനവും നാടക മത്സരത്തിന്റെ സമ്മാനദാനവും പൊന്നാനി എംപി ഡോ. എം.പി. അബ്ദുസമദ് സമദാനി നിർവഹിക്കും. ചടങ്ങിൽ മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് മുഖ്യാതിഥിയാകും. തിങ്കളാഴ്ച വൈകീട്ട് വടകര വരദയുടെ ‘ഇരുട്ടിന്റെ ആത്മാവ്’ നാടകം അരങ്ങേറും.

