പൊന്നാനി : അനധികൃതമായി വിദേശമദ്യവില്പന നടത്തിയ ആളെ പോലീസ് പിടികൂടി. നെയ്തല്ലൂർ മണപ്പറമ്പിൽ സുധേഷി (45)നെയാണ് പൊന്നാനി പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് 18 കുപ്പി വിദേശമദ്യവും കണ്ടെടുത്തു.തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമായി മദ്യക്കച്ചവടം നടത്തുന്നവരെ ഒരു മാസമായി പോലീസ് നിരീക്ഷിച്ചുവരുക യായിരുന്നു. ഒരാഴ്ച മുൻപ് സുധേഷിനെ പരിശോധിച്ചെങ്കിലും മദ്യം കണ്ടെത്താനായിരുന്നില്ല. വീണ്ടും നിരീക്ഷണം തുടരുന്നതിനിടെയാണ് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ ഒൻപത് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തത്.വീടിന്റെ പിൻവശത്തുകൂടി ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഒരുകിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ എസ്. അഷറഫിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ടി.എം. വിനോദ്, ഷിജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, എസ്. പ്രശാന്ത്‌കുമാർ, സുധീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൗമ്യ, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

