Breaking
Sun. Apr 26th, 2026

കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽപ്പാതയുടെ മുകളിലൂടെ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി പൂർണമായതോടെ കുറ്റിപ്പുറം മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷിയായി. കോമ്പോസിറ്റ് ഗർഡർ റെയിൽപ്പാതയ്ക്ക് മുകളിലൂടെ മറുഭാഗത്ത് എത്തിക്കുന്നതിന്റെ മൂന്നാംതവണത്തെ ഉദ്യമം വിജയംകണ്ടതോടെ കോമ്പോസിറ്റ് ഗർഡർ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ മേൽപ്പാലം ഇനി കുറ്റിപ്പുറത്തിന് സ്വന്തം.ദേശീയപാത-66 ആറു വരിപ്പാതയുടെ ഭാഗമായി നിർമിക്കുന്ന കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡർ ആദ്യം സ്ഥാപിക്കാൻ ശ്രമിച്ചത് കഴിഞ്ഞ ജൂൺ 26-നാണ്. എന്നാൽ അവസാനഘട്ട വെൽഡിങ് പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ അന്ന് ശ്രമം വിജയിച്ചില്ല.പിന്നീട് ജൂലായ് രണ്ടിന് രാത്രിയിൽ വീണ്ടും ഗർഡർ സ്ഥാപിക്കാൻ തുടങ്ങിയെങ്കിലും ഗർഡർ ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് നീക്കുന്നതിനിടയിൽ ഹൈഡ്രോളിക് ജാക്കികളിൽ ഘടിപ്പിച്ച റോപ്പിന്റെ പിൻഭാഗത്തെ രണ്ട് സപ്പോർട്ടിങ് പ്ളേറ്റുകൾക്ക് തകരാർ സംഭവിച്ചതോടെ രണ്ടാംശ്രമവും പരാജയപ്പെട്ടു. തുടർന്ന് ഹൈഡ്രോളിക് ജാക്കികൾക്ക് പകരം ട്രോളികൾ ഉപയോഗിച്ച് ഗർഡർ നീക്കാനായി തീരുമാനം. ഇതിനായി 24 ട്രോളികൾ ഹൈദരാബാദിൽ നിർമിച്ചു.

ഒക്ടോബർ രണ്ടിന് ഗർഡർ സ്ഥാപിക്കാൻ റെയിൽവേ ആറുവരിപ്പാത നിർമാണ കരാർ കമ്പനിക്ക് അനുമതിനൽകിയെങ്കിലും സാങ്കേതികകാരണങ്ങളാൽ അന്നും നടന്നില്ല. അതിനുശേഷമാണ് ഡിസംബർ 15-ന് റെയിൽവേ വീണ്ടും അനുമതി നൽകിയത്. ബുധനാഴ്‌ച രാത്രിയിലാണ് ഗർഡർ സ്ഥാപിക്കുന്നതിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായത്. മണിക്കൂറിൽ 10 മീറ്റർ ദൂരം മാത്രമാണ് ട്രോളി വഴി ഗർഡർ നീക്കാൻ കഴിഞ്ഞത്.കുറ്റിപ്പുറം പഴയ പാലത്തിന്റെ ‘റ’ ആകൃതി തന്നെയാണ് റെയിൽവേ മേൽപ്പാലത്തിന്റെ, റെയിൽപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിച്ച ഗർഡറിനുമുള്ളത്. ഗർഡറിന് 63.7 മീറ്റർ നീളവും 16 മീറ്റർ വീതിയും ഏകദേശം 800 ടണ്ണോളം ഭാരവുമാണുള്ളത്. നിലവിലെ റെയിൽപ്പാതയ്ക്ക് മുകളിൽ ഏഴുമീറ്റർ ഉയരത്തിലാണ് കോമ്പോസിറ്റ് ഗർഡർ സ്ഥാപിച്ചത്‌. സ്റ്റീലും കോൺക്രീറ്റും സമ്മിശ്രമായി ഉപയോഗിച്ചാണ് കോമ്പോസിറ്റ് ഗർഡർ നിർമിച്ചിരിക്കുന്നത്. കോമ്പോസിറ്റ് ഗർഡറിന്റെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗമാണ് കോൺക്രീറ്റിൽ നിർമിച്ചിരിക്കുന്നത്. ബാക്കി ഭാഗങ്ങളെല്ലാം സ്റ്റീലിലാണ്.‌

Related Post

Leave a Reply

Your email address will not be published. Required fields are marked *