തിരൂരങ്ങാടി : കഴിഞ്ഞ ശനിയാഴ്ച നറുക്കെടുത്ത സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. പരപ്പനങ്ങാടി അയ്യപ്പൻ കാവ് ചെക്യാട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ (51) ആണു ഭാഗ്യവാൻ. പാലക്കാട് വിറ്റ എസ്ബി 517026 ടിക്കറ്റിനാണ് സമ്മാനം. തേങ്ങയാട്ടി എണ്ണയാക്കുന്നതിനുള്ള സ്ഥാപനം തുടങ്ങുന്നതിനായി യന്ത്രം നോക്കാൻ കോയമ്പത്തൂരിൽ പോയി മടങ്ങുമ്പോൾ കഴിഞ്ഞ 26ന് പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപത്തെ കടയിൽ നിന്നാണു ടിക്കറ്റ് എടുത്തത്.ഇടയ്ക്കു ലോട്ടറി എടുക്കാറുണ്ട്. 2 ദിവസം കാത്താൽ മതിയല്ലോ എന്നോർത്താണ് അന്നു ബംപർ ടിക്കറ്റ് എടുത്തതെന്നും ദൈവത്തോടു നന്ദി പറയുന്നുവെന്നും പത്മനാഭൻ പറഞ്ഞു. ഇന്നലെയാണു റിസൽറ്റ് നോക്കിയത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് എസ്ബിഐ പരപ്പനങ്ങാടി ശാഖയിൽ ഏൽപിച്ചു.
ദീർഘകാലം പ്രവാസിയായിരുന്ന പത്മനാഭൻ 6 വർഷമായി കോഴിച്ചെനയിൽ സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നു. ഇതു കൈമാറ്റം ചെയ്ത് 5 മാസം ആയെങ്കിലും പണം ലഭിക്കാത്തിനാൽ കോടതിയിൽ കേസ് നടക്കുകയാണ്. കക്കാട് 2 വർഷം മുൻപ് സൂപ്പർ മാർക്കറ്റ് തുടങ്ങാൻ മുറിയെടുത്ത് ഫർണിച്ചറിന്റെ പണിയെല്ലാം പൂർത്തിയായെങ്കിലും പണം ഇല്ലാത്തതിനാൽ തുടങ്ങാൻ പറ്റാതെ കാത്തിരിപ്പിലായിരുന്നു. കോഴിച്ചെനയിലെ സൂപ്പർ മാർക്കറ്റ് ഒഴിവാക്കിയും കക്കാട് തുടങ്ങാൻ പറ്റാതെയും പ്രതിസന്ധിയിലായ സമയത്താണു ദൈവം ലോട്ടറിയുടെ രൂപത്തിൽ ഇപ്പോൾ സഹായിച്ചതെന്ന് പത്മനാഭൻ പറഞ്ഞു. ലഭിക്കുന്ന പണം കൊണ്ടു വീട്ടുകാരെ സുരക്ഷിതമാക്കണം. അത്യാവശ്യ കാര്യങ്ങൾ നടത്താനുണ്ടെന്നും പത്മനാഭൻ പറഞ്ഞു. ഭാര്യ സ്മിത. മക്കൾ ശ്രീഹരിയും ശ്രീപാർവണയും വിദ്യാർഥികൾ. പരപ്പനങ്ങാടിയിൽ ഇതു മൂന്നാം തവണയാണു ബംപർ അടിക്കുന്നത്. നേരത്തെ പാലത്തിങ്ങൽ സ്വദേശിക്ക് ഓണം ബംപർ അടിച്ചിരുന്നു. പിന്നീടു ഹരിതകർമ സേനാംഗങ്ങൾ ചേർന്നെടുത്ത ഓണം ബംപറിനും ഒന്നാം സമ്മാനം ലഭിച്ചു.

