തിരൂർ : ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവ്‌ലിജ് തരുന്നത് ദിലീപ് എന്ന പേരാണെന്ന് ഫെയ്സ്ബുക്കിൽ കുറിച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. കഴിഞ്ഞദിവസം ജില്ലാ വിഭജനം ഉൾപ്പെടെയുള്ള ചില ആഗ്രഹങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ച തിനു പിന്നാലെ ദിലീപ് വിമർശനങ്ങൾ നേരിട്ടിരുന്നു. മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കുക, പെൻഷൻ പ്രായം ഉയർത്തുക, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക, യുപി വിഭാഗം മുതൽ ഇംഗ്ലിഷ് മീഡിയമാക്കുക, മാർക്കും ഗ്രേഡും ശാസ്ത്രീയമായി പരിഷ്കരിക്കുക തുടങ്ങിയവ യാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന പേരിൽ അദ്ദേഹം സ്വന്തം പ്രൊഫൈലിൽ പങ്കുവച്ചത്.എന്നാൽ, ചിലർ ഇത് സബ് കലക്ടറുടെ നിർദേശങ്ങളാണെന്ന മട്ടിൽ വിമർശനവുമായി രംഗത്തെത്തി. ജില്ലാ വിഭജനവുമായി ബന്ധപ്പെട്ടാണ് കൂടുതൽ വിമർശനം ഉയർന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വിമർശനങ്ങൾ വ്യാപകമായി ഉയർന്നതോടെയാണു പുതിയ കുറിപ്പുമായി വീണ്ടും എത്തിയത്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്നതു നിലവിലെ സാഹചര്യത്തിൽ കവിയുടെ അതിഭാവുകത്വമായി കാണേണ്ടതില്ലെന്നു തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

