നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കെ.എസ്.ആർ ബംഗളൂരു സിറ്റി ജങ്ഷനിൽ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
58 ട്രെയിനുകൾ പൂർണമായും 116 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. 26 ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. രണ്ട് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റംവരുത്തി. അഞ്ച് ട്രെയിനുകൾ 15 മിനിറ്റ് മുതൽ ഒരുമണിക്കൂർ വരെ പിടിച്ചിടും.
ജൂലൈ 31 മുതൽ ആഗസ്റ്റ് മൂന്നുവരെ എറണാകുളം-ബംഗളൂരു വന്ദേഭാരത് (26652) കെ.ആർ പുരത്ത് യാത്ര അവസാനിപ്പിക്കും. ആഗസ്റ്റ് ഒന്നുമുതൽ നാലുവരെ ബംഗളൂരു-എറണാകുളം വന്ദേഭാരത് (26651) ബംഗളൂരു കന്റോൺമെന്റിൽനിന്നാകും പുറപ്പെടുക. മറ്റു വന്ദേഭാരത് ട്രെയിനുകൾ യശ്വന്ത്പുർ, യെലഹങ്ക സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യും. ഇതുൾപ്പെടെ ബംഗളൂരുവിൽനിന്നുള്ള പത്ത് വന്ദേ ഭാരത് സർവിസുകൾക്ക് നിയന്ത്രണം ബാധകമാണ്.
വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റമില്ല. എറണാകുളം വന്ദേഭാരത് രാവിലെ 5.10നാണ് ബംഗളൂരു സിറ്റി ജങ്ഷനിൽനിന്ന് പുറപ്പെടുന്നത്. സേലം, കോയമ്പത്തൂർ വഴി ഉച്ചക്ക് 1.50ന് എറണാകുളം ജങ്ഷനിൽ എത്തും. തിരികെ 2.20ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11ന് ബംഗളൂരുവിൽ എത്തിച്ചേരും.
മൈസൂരു/അശോകപുരം എന്നിവിടങ്ങളിൽ നിന്നുള്ള 16 ട്രെയിനുകളും, ബംഗളൂരുവിൽനിന്ന് തുമക്കൂരു പോലുള്ള നഗര പ്രാന്തപ്രദേശങ്ങളിലേക്കുള്ള ഒമ്പത് മെമുവും റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.

