എടപ്പാൾ ∙ മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന വട്ടംകുളം പഞ്ചായത്തിലെ പൗണ്ട് കീപ്പർ തസ്തികയിൽനിന്ന് ശോശാമയിലൂടെ ചരിത്രമാകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് തദ്ദേശ സ്ഥാപനങ്ങളിൽ ആല സൂക്ഷിപ്പുകാരി (പൗണ്ട് കീപ്പർ )എന്ന തസ്തിക നിലനിന്നിരുന്നു. അലഞ്ഞുനടന്ന് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന കന്നുകാലികളെ പിടികൂടി പഞ്ചായത്തിനോട് ചേർന്നു നിർമിച്ച ആലയിൽ കെട്ടിയിടും. ഇവയ്ക്ക് തീറ്റയും വെള്ളവും നൽകി പഞ്ചായത്ത് സംരക്ഷക്കും. പിന്നീട് ഉടമ എത്തിയാൽ പിഴ ഈടാക്കി വിട്ടുനൽകും. അല്ലാത്തപക്ഷം പരസ്യമായി ലേലം ചെയ്ത് വിൽപന നടത്തി ഈ തുക പഞ്ചായത്തിലേക്ക് മുതൽക്കൂട്ടാക്കും. ഇതിന്റെ ചുമതലയ്ക്കായി ഒരു ജീവനക്കാരനെ നിയമിച്ചിരുന്നു.
1996ൽ ഈ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചതാണ് തൃശൂർ കുട്ടനെല്ലൂർ അഞ്ചേരി സ്വദേശിനി ശോശാമ്മ (ലിസി). വട്ടംകുളത്ത് തന്നെ ഈ ജോലി ചെയ്തു പോന്നു. നിലവിൽ ഈ തസ്തിക സർക്കാർ എടുത്തുമാറ്റി. ഇതോടെ ഈ തസ്തികയിലേക്ക് തുടർന്ന് ആളുകളെ നിയമിക്കാതായി.ശോശാമ്മയ്ക്ക് മുൻപ് ജോലിയിൽ പ്രവേശിച്ചവരെല്ലാം ഇതിനകം വിരമിച്ചു. ഈ തസ്തിക ഒഴിവാക്കിയതോടെ ശോശാമ്മ പഞ്ചായത്തിലെ മറ്റു ജോലികൾ ചെയ്ത് തുടരുകയായിരുന്നു. നാളെ ഔദ്യോഗിക ജീവിതത്തിനു വിരാമമിട്ട് പഞ്ചായത്തിൽ മൃഗാശുപത്രിയോട് ചേർന്ന സ്ഥലത്തെ മുൻപുണ്ടായിരുന്ന ആല 6 വർഷം മുൻപ് പൊളിച്ചു മാറ്റി.ഇവിടെ കുടുംബശ്രീ വിൽപന കേന്ദ്രവും അങ്കണവാടിയും മറ്റും നിർമിച്ചു. 30 വർഷമായി പഞ്ചായത്തിലെ ഒരംഗത്തെപ്പോലെ ജോലി ചെയ്തു വരികയായിരുന്ന ശോശാമ്മ നാട്ടുകാർക്കും പ്രിയപ്പെട്ടവളാണ്. നാളെ യാത്രയയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് ഭരണസമിതിയും ജീവനക്കാരും.

