Breaking
Wed. Aug 5th, 2026

ഓടകൾ തുറന്നിടുന്നത് പാടശേഖരത്തിലേക്ക്; പൊന്നാനിയിൽ പരാതിയുമായി നാട്ടുകാർ

പൊന്നാനി: നഗരസഭയിലെ 5 വാർ‍ഡുകളിൽനിന്നുള്ള മഴവെള്ളം ഒഴുക്കിവിടുന്നത് കുട്ടാട് പാടശേഖരത്തിലേക്ക്. പുതുതായി നിർമിക്കുന്ന മൂന്ന്  ഭാഗത്തെ 3 ഓടകളും തുറന്നിടുന്നത് ഇതേ പാടത്തേക്കു തന്നെ. പാടത്തുനിന്ന് വെള്ളം ഒഴുകിപ്പോകാൻ മറ്റു സൗകര്യങ്ങളുമില്ല. മഴവെള്ളം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടാട് പാടശേഖരം മാറിയിട്ടും മുഴുവൻ മഴവെള്ളവും മലിനജലവും ഇൗ പാടത്തേക്കാണ് ഒഴുക്കിവിടുന്നത്.

മാത്രവുമല്ല, ഒരു ഭാഗത്ത് വയൽ വ്യാപകമായി നികത്തുന്നുമുണ്ട്. വയൽ നികത്തി കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നടപടിയൊന്നും അധികൃതർ സ്വീകരിക്കുന്നില്ല. നിർമാണം നിർത്തിവയ്ക്കുന്നതിനു പേരിനൊരു നോട്ടിസ് നൽകിയാൽ നടപടി അവസാനിച്ചുവെന്ന മട്ടിലാണ് റവന്യു ഉദ്യോഗസ്ഥർ. നോട്ടിസ് ലഭിച്ചിട്ടും പലരും നിർമാണം തുടരുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ഓട നിർമിക്കുന്നതുകൊണ്ട്  പ്രയോജനമില്ലാതെ പോകുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഭാരതപ്പുഴയിലേക്കു മഴവെള്ളം ഒഴുക്കിവിടാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശികമായ പഠനം നടത്താതെയും നാടിന്റെ സാഹചര്യം മനസ്സിലാക്കാതെയുമാണ് നഗരസഭ ഓട പദ്ധതി നടപ്പാക്കുന്നതെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും പ്രദേശവാസിയുമായ എ.പവിത്രകുമാർ കലക്ടർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകി. എങ്ങനെയെങ്കിലും നിർമാണം പൂർത്തീകരിച്ച് അഴിമതിക്കുള്ള കളം ഒരുക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നും പവിത്രകുമാർ ആരോപിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *