പൊന്നാനി ∙ ട്രാഫിക് ക്രമീകരണ സമിതിയിൽ കർശന താക്കീതുമായി നഗരസഭാധ്യക്ഷൻ. തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് പണി കിട്ടും. പുതിയ തീരുമാനങ്ങൾ ഒക്ടോബർ 2ന് മുൻപായി നടപ്പാക്കാൻ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർദേശിച്ചു.
നടപടികൾ സംബന്ധിച്ച അവലോകനത്തിന് നഗരസഭാ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന് ചുമതല നൽകി. ദേശീയപാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, കൃത്യമായ ട്രാഫിക് സിഗ്നൽ സംവിധാനം ഉറപ്പാക്കുക, കോടതിപ്പടി മുതൽ കുണ്ടുകടവ് ജംക്‌ഷൻ വരെ വഴിയോര കച്ചവടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൊലീസ്, നഗരസഭ, മരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി, റവന്യു, മോട്ടർ വാഹന വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ഉടൻ തുടങ്ങുക, കർമ റോഡിലെ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് സമിതിയിൽ ഉണ്ടായത്.
മുൻപ് ചേർന്ന ട്രാഫിക് ക്രമീകരണ സമിതി യോഗങ്ങളിലെ തീരുമാനങ്ങൾ പലതും നടപ്പാകാതെ വന്നതോടെയാണ് യോഗത്തിൽ നഗരസഭാധ്യക്ഷൻ കർശന താക്കീത് നൽകിയത്. വഴിപാടു പോലെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്കു പോകുന്ന പരിപാടി ഇനി നടക്കില്ലെന്ന് നഗരസഭാധ്യക്ഷൻ വ്യക്തമാക്കി. അടുത്ത യോഗത്തിലേക്ക് വരുമ്പോൾ ഇൗ യോഗത്തിലെ തീരുമാനം നടപ്പാക്കിയെന്ന ഉറപ്പോടെ വന്നാൽ മതിയെന്ന് നഗരസഭാധ്യക്ഷൻ നിർദേശിച്ചു. ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് യോഗ തീരുമാനങ്ങൾ നടപ്പാക്കിയെന്ന് ഉറപ്പാക്കാൻ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകി.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറത്തിനു പുറമേ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിര സമിതി അധ്യക്ഷന്മാരായ രജീഷ് ഉൗപ്പാല, ഷീന സുദേശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.