കുന്നംകുളം : ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത കുന്നംകുളം പൊലീസ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസിലെ ഡ്രൈവർ കൊല്ലം കൊട്ടാരക്കര സ്വദേശി 36 വയസ്സുള്ള റമീസിനെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച വൈകിട്ടാണ് കുന്നംകുളം നഗരത്തിൽ സംഭവം നടന്നത്. അപകട സാധ്യത ഏറെയുള്ള കുന്നംകുളം നഗരത്തിലെ പട്ടാമ്പി റോഡിൽ നിന്നും വടക്കാഞ്ചേരി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ ആംബുലൻസ് പാർക്ക് ചെയ്തിരുന്നത്. തുടർന്ന് മേഖലയിലെ വ്യാപാരികളും യാത്രക്കാരും ആംബുലൻസ് നീക്കിയിടാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവർ ഇവരുമായി തട്ടിക്കയറുകയായിരുന്നു. ഇതോടെ മേഖലയിൽ ഗതാഗത തടസ്സം രൂക്ഷമായി. തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആംബുലൻസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ഡ്രൈവർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.