പൊന്നാനി : കർമ റോഡരികിലെ കയ്യേറ്റം പിടിക്കാൻ ദൗത്യ സംഘമായി. സർവേ നാളെ ആരംഭിക്കും. 4 ഡപ്യൂട്ടി തഹസിൽദാർമാർ, ഈഴുവത്തിരുത്തി, പൊന്നാനി വില്ലേജ് ഓഫിസർമാർ, താലൂക്ക് സർവേയർ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ ദൗത്യ സംഘമാണ് പുഴയോരത്ത് പരിശോധനയ്ക്കിറങ്ങുക. കർമ റോഡ് തുടങ്ങുന്ന ചമ്രവട്ടം കടവിൽ നിന്നാണ് സർവേ ആരംഭിക്കുക. നേരത്തെ തയാറാക്കിയ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശോധന. കയ്യേറ്റ ഭൂമിയുടെ വിവര ശേഖരണമാണ് ആദ്യ ലക്ഷ്യം. കയ്യേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത്തും. ഓരോ വ്യക്തിയും കയ്യേറിയിട്ടുള്ള ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും രണ്ടാം ഘട്ട നടപടികളിലേക്കു കടക്കുക.
ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര ഭൂമിയിൽ വ്യാപകമായ കയ്യേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചു പിടിക്കാനായി ദൗത്യ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. 126 വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള കയ്യേറ്റമാണ് ആദ്യ ഘട്ട സർവേയിൽ തന്നെ പുറത്തു വന്നിരുന്നത്. പൊന്നാനി നഗരം, ഈഴുവത്തിരുത്തി വില്ലേജ് പരിധികളിലായാണ് കർമ റോഡ് കിടക്കുന്നത്. ഇതിൽ ഈഴുവത്തിരുത്തി മേഖലയിലാണ് കാര്യമായ കയ്യേറ്റം നടന്നിരിക്കുന്നത്.
ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് പ്രൊജക്ട് ഓഫിസ് ആവശ്യത്തിനായി 1984ൽ 10 ഏക്കർ ഭൂമി വിട്ടു നൽകിയതും പിന്നീട് ഈ ഭൂമിയിൽ നിന്ന് ഒരേക്കർ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിനായി അനുവദിച്ചതും മാത്രമാണ് രേഖയിലുള്ളത്. ബാക്കിയെല്ലാം കയ്യേറ്റമാണെന്നാണ് പ്രാഥമിക നിരീക്ഷണം. ഇനി വ്യക്തി വിവരങ്ങൾ ഭൂമിയുടെ അതിർത്തി, ആധാരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തിയാൽ മാത്രമേ കൃത്യത വരികയുള്ളു.