പൊന്നാനി : മാസങ്ങൾക്കു മുൻപ് നിർത്തിവെച്ച ചമ്രവട്ടം റഗുലേറ്ററിനടിയിലൂടെയുള്ള ചോർച്ചയടയ്ക്കൽ പ്രവൃത്തികൾ അടുത്ത മാസം മുതൽ പുനരാരംഭിക്കും.
ഒരു കിലോമീറ്റർ നീളവും എഴുപത് ഷട്ടറുകളുമുള്ള ചമ്രവട്ടം റഗുലേറ്ററിന്റെ മധ്യഭാഗത്തെ 14 ഷട്ടറുകളുടെ ഷീറ്റ് പൈലിങ്ങിനടിയിലൂടെ മണ്ണൊലിച്ചുപോയതുമൂലമാണ് ചോർച്ച തുടങ്ങിയത്. ഇതുമൂലം 2012 മുതൽ നാളിതുവരെ ജലം സംഭരിക്കാൻ കഴിയാതെ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. ഇതുമൂലം ഒരു ദിവസം 25 മില്യൻ മീറ്റർ ക്യൂബ് ജലമാണ് കടലിലേക്ക് ഒഴുകിപ്പോകുന്നത്.
ചോർച്ച പരിഹരിക്കുന്നതിനായി 11.2 മീറ്റർ ആഴത്തിൽ ഒരു കിലോമീറ്റർ നീളത്തിൽ ഷീറ്റ് പൈലിങ് 30 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്. മഴക്കാലമായതിനാൽ നിർത്തിവെച്ച പ്രവൃത്തികളാണ് അടുത്ത മാസം മുതൽ ആരംഭിക്കുക. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത ഷീറ്റ് പൈലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രവൃത്തി പൂർത്തിയായാൽ പൊന്നാനി, തിരൂർ നഗരസഭകളിലെയും ഒൻപത് പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പൂർണപരിഹാരമാകും.
