എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ ചേകന്നൂരിലെ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച മണ്ണെടുപ്പ് പുനരാരംഭിക്കാനുള്ള നീക്കത്തെ തുടർന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും സംഘവും സ്ഥലം സന്ദർശിച്ചു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുവാദത്തോടെയാണ് മണ്ണെടുക്കുന്നതെന്ന് മണ്ണെടുക്കുന്നവർ പറഞ്ഞെങ്കിലും പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലിതാവസ്ഥ തകിടംമറിക്കുംവിധം നടക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്നാരോപിച്ചാണ് ജനങ്ങൾ അത് തടഞ്ഞത്.
എന്നാൽ അനുവാദമുള്ളതിനാൽ മണ്ണെടുക്കുമെന്ന് പറഞ്ഞ് വീണ്ടും മണ്ണെടുക്കാനെത്തിയ ലോറികൾ ജനം തടഞ്ഞു പറഞ്ഞയച്ചിരുന്നു. എന്തുതന്നെയായാലും മണ്ണെടുക്കുമെന്ന പ്രഖ്യാപനവുമായി ഇവർ രംഗത്തെത്തിയതോടെ ജനം പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടറടക്കമുള്ളവർക്ക് പരാതി നൽകിയതോടെയാണ് സെക്രട്ടറി സ്ഥലം സന്ദർശിച്ചത്. ഇവിടുത്തെ അവസ്ഥകൾ ചൂണ്ടിക്കാട്ടി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും അതിൽ തീരുമാനം വരുംമുൻപുതന്നെ മണ്ണെടുപ്പ് പുനരാരംഭിച്ചിരിക്കുകയാണ്.