ലഹരിയുടെ പിടിയിൽ മക്കൾ ഞെരിഞ്ഞമരുന്നതിനു മുൻപ് രക്ഷിതാക്കളും ചില കാര്യങ്ങൾ അറിയണം. അത്രമാത്രം അവിശ്വസനീയമായ ആധുനികവത്കരണമാണ് ലഹരിക്കടത്തിലും ഉപയോഗത്തിലും വന്നുകൊണ്ടിരിക്കുന്നത്. കൃത്യമായ തെളിവുകളോടെ പിടിച്ചാലും സ്വന്തം മകനെ അല്പംപോലും അവിശ്വസിക്കാത്ത രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയെന്നത് പലപ്പോഴും ദുഷ്കരമാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മഞ്ചേരിയിലെ വിജനമായ സ്ഥലത്തുകൂടി പട്രോളിങ് നടത്തുമ്പോൾ ഷെഡ്ഡിൽ 18 വയസ്സ് പ്രായം തോന്നിക്കുന്ന മൂന്നുപേർ ഇരിക്കുന്നു. എക്സൈസ് വാഹനം കണ്ട യുവാക്കൾ ഇറങ്ങി ഓടി. പിന്തുടർന്ന് മൂന്നുപേരെയും പിടികൂടി. ഇവർ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. ഉപേക്ഷിച്ചുപോയ കഞ്ചാവ് ഇവിടെനിന്ന് ലഭിക്കുകയുംചെയ്തു. കുറ്റവും സമ്മതിച്ചു. രണ്ടുപേർ ഡിഗ്രി വിദ്യാർഥികളും ഒരാൾ പ്ലസ്ടുക്കാരനുമാണ്. കേസെടുത്ത് ഓഫീസിൽ ഹാജരാക്കി.
അറസ്റ്റുവിവരം അറിയിക്കുന്നതിനും ജാമ്യംനൽകുന്നതിനുമായി രക്ഷിതാക്കളെ വിളിച്ചു. ഒരാളുടെ മാതാവാണ് എത്തിയത്. എന്റെ മോൻ എവിടെയെന്ന് ചോദിച്ചുകൊണ്ട് അവർ ബഹളംവെച്ചു. ‘അവൻ ലഹരി ഉപയോഗിക്കില്ല. അവനെ വളർത്തി വലുതാക്കിയ ഞാനിതുവരെ അങ്ങനെ കണ്ടിട്ടില്ല. എനിക്ക് പൂർണ വിശ്വാസമാണ്.
നിങ്ങൾ പിടികൂടിയ അവന്റെ കൂട്ടുകാർ ചിലപ്പോൾ ഉപയോഗിച്ചിട്ടുണ്ടാകാം. എന്റെ മോൻ അത് ചെയ്യില്ല…’. കരഞ്ഞും ബഹളംവെച്ചും കൊണ്ടിരുന്ന അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഏറെ പണിപ്പെട്ടു. അവന്റെ പോക്കറ്റിൽനിന്നുകിട്ടിയ ലഹരി വസ്തുക്കൾ ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ അമ്മയെ കാണിച്ചു. ഇതു പോലെയുള്ള പേപ്പർ നിങ്ങളുടെ മോന്റെ കൈയിൽനിന്ന് എന്നെങ്കിലും നിങ്ങൾക്ക് ലഭിച്ചിരുന്നോ എന്ന് അന്വേഷിച്ചു.
അപ്പോഴാണ് അമ്മയ്ക്ക് ബോധ്യംവന്നത്. മകനെക്കുറിച്ചുള്ള വിശ്വാസംതകർന്ന അമ്മ അബോധാവസ്ഥയുടെ വക്കത്തെത്തി. ഏറെ സമയത്തിനുശേഷമാണ് അവർ സാധാരണ നിലയിലെത്തിയത്. ഹൈടെക് നിലവാരത്തിൽ ലഹരിയുടെ സൂക്ഷ്മോപയോഗം കണ്ടെത്താൻ രക്ഷിതാക്കൾ ഇനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു.
കെ.പി. സാജിദ്, എക്സൈസ് മഞ്ചേരി റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ)
വായനയിലേക്ക് തിരിച്ചുകൊണ്ടുവരണം
സാമൂഹികമാധ്യമങ്ങളിൽനിന്ന് പുസ്തകവായനയിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരണം. മാർക്കിന്റെയും റാങ്കിന്റെയും പിറകെയുള്ള മത്സരപ്പാച്ചിൽ ഒഴിവാക്കി കായിക, കലാസാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടണം.
പരസ്പര മത്സരംമാറ്റി സഹകരണ മാതൃകയിലേക്ക് വിദ്യാഭ്യാസ പദ്ധതികൾ നീങ്ങണം. നവമാധ്യമങ്ങളുടെ അതിപ്രസരം നിയന്ത്രിക്കണം. രാഷ്ട്രീയ സ്വാധീനം നോക്കാതെ നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയണം.
സ്മാർട്ട് ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. അമേരിക്കയിൽ അനിയന്ത്രിതമായി മാറിയ തോക്ക് സംസ്കാരം അവിടുത്തെ സ്കൂളുകളിൽ വരുത്തിവെച്ച ദുരന്തങ്ങൾ നമുക്കറിയാം. ചില പുരോഗമന രാജ്യങ്ങളെപ്പോലെ കുറ്റവാളികളെയും ലഹരിക്കടിമപ്പെട്ടവരെയും ചെറിയ ന്യൂനപക്ഷമായി ഒതുക്കി നിർത്താൻ കഴിയണം. സമൂഹത്തിലെ മുതിർന്നവർ കുട്ടികൾക്ക് മാർഗദർശികളും നല്ല മാതൃകകളുമായി മാറണം.
ഡോ. ടി.എം. രഘുറാം (മുൻ സൈക്യാട്രി പ്രൊഫസർ, എം.ഇ.എസ്. മെഡിക്കൽകോളേജ്, പെരിന്തൽമണ്ണ)