കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നല്‍കി സംസ്ഥാന സർക്കാർ.മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികള്‍ ഉയർന്ന നൈപുണി നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉള്‍പ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളുകള്‍ ആസൂത്രണം ചെയ്യണം. നിലവില്‍ അഞ്ചാം ക്ലാസില്‍ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതല്‍ തുടങ്ങുംവിധം മാറ്റാനും ആലോചനയുണ്ട്.
ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കാനുള്ള പഠനപ്രവർത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ ഏറ്റെടുക്കണം. ഇതിനായി ഹിന്ദി ക്ലബ് ഊർജിതമാക്കുന്നതിനു പുറമെ, ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിർബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി.
മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ, ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി). നയപരമായി എൻഇപിയെ എതിർക്കുമ്ബോഴും ത്രിഭാഷാ പരിപാടിക്കനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. അതിഥി ത്തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ചേരുന്നുണ്ട്. അവരെ ആകർഷിക്കാനും ഹിന്ദിപഠനം ഉപകരിക്കും.ഭാഷാപഠനത്തെയല്ല, ഹിന്ദി അടിച്ചേല്പി ക്കുന്നതിനെയാണ് എതിർക്കുന്നതെന്ന നിലപാടിലാണ് സർക്കാർ.