എടപ്പാൾ : തുടരുന്ന കനത്ത മഴ ഓണവിപണി ലക്ഷ്യമാക്കിയുള്ള പൂക്കൃഷിക്കാരെയും ആശങ്കയിലാഴ്ത്തുന്നു. അത്തമെത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ചെടികൾ മൊട്ടിടാനുള്ള ലക്ഷണങ്ങൾ കാണാത്തതാണ് കർഷകരെ ആശങ്കയിലാക്കാൻ കാരണം. പൂക്കൃഷിക്ക് വെയിൽ പ്രധാനമാണ്. ആഴ്ചകളായി വല്ലപ്പോഴുമാണ് വെയിൽ ഉദിക്കാറുള്ളത്. മഴ ഇനിയും ഈ രീതിയിൽ തുടർന്നാൽ പ്രശ്നം ഗുരുതരമാകുമെന്നാണ് പല കൃഷിക്കാരും പറയുന്നത്. പല കൃഷിയിടങ്ങളിലും വെള്ളം കെട്ടിനിന്നതും ചെടികളുടെ വളർച്ചയെ ബാധിച്ചു. അത്ത ത്തിനു മുൻപ് പൂവിരിഞ്ഞ് പാകമാകാതെവരികയും പിന്നീട് ഓണത്തിനുശേഷം പൂവിരിഞ്ഞു നിൽക്കുന്നതുമായ അവസ്ഥ കർഷകർക്ക് ഏറെ വേദനാജനകമാണ്. ചെലവഴിച്ച പണവും അധ്വാനവും പാഴാവും. വയനാട് ദുരന്തംമൂലം കഴിഞ്ഞ ഓണക്കാലത്ത് പൂക്കളമത്സരങ്ങൾ നടക്കാതിരുന്നത് പൂവിപണിയെ കാര്യമായി ബാധിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞവിലയ്ക്ക് പൂവെത്തുന്നതും കർഷകരെ വലയ്ക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവയെല്ലാം ഏക്കർകണക്കിന് ഭൂമിയിൽ ചെണ്ടുമല്ലി യടക്കമുള്ള പൂക്കൾ കൃഷിചെയ്യുന്നുണ്ട്.