കുറ്റിപ്പുറം : നഗരത്തെ ആധുനികവത്കരിക്കാൻ വഴിയൊരുക്കുന്ന ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് പദ്ധതി മൂന്ന് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. വ്യാപാരികളും യാത്രക്കാരും പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയെ പിന്നോട്ടുവലിക്കാൻ പഞ്ചായത്ത് ഭരണസമിതിയിൽ തന്നെ ഒരു വിഭാഗം അണിയറയിലുണ്ടായിരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. പേരിനു ചില പ്രതിഷേധങ്ങൾ നടന്നതൊഴിച്ചാൽ മറുപക്ഷത്തും പദ്ധതിയുടെ നിശ്ചലാവസ്ഥയ്ക്കെതിരേ കാര്യമായ പ്രതികരണമോ പ്രതിഷേധമോ ഉണ്ടായില്ല.
പദ്ധതിയും അട്ടിമറിച്ചു:ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് പദ്ധതി നിലവിൽ രണ്ടാക്കി മാറ്റിയിട്ടുണ്ട്. ആദ്യം ബസ് സ്റ്റാൻഡ് പിന്നെ ഷോപ്പിങ് കോംപ്ളക്സ് എന്നതാണ് നിലവിലെ തീരുമാനം. എന്നാൽ രണ്ടു പദ്ധതികളും ഉൾപ്പെടുന്ന രീതിയിലാണ് വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ ഊരാളുങ്കലിനോട് ആവശ്യപ്പെട്ടത്.വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ ജിഎസ്ടി ഉൾപ്പെടെ 25 ലക്ഷമാണ് ഭരണസമിതി വകയിരുത്തിയത്. ഇതിൽ ഉപകരാർ തയ്യാറാക്കി യതിനുശേഷം ആദ്യഘട്ടമായി നാലു ലക്ഷത്തിലേറെ രൂപ ഊരാളുങ്കലിന് നൽകിയിട്ടുണ്ട്.
സ്ഥലരേഖകൾ മാസങ്ങൾ പിന്നിട്ടിട്ടും നൽകാനായില്ല:ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വിവിധ വകുപ്പുകൾ കൈവശം വെച്ചിരുന്നതും പിന്നീട് പഞ്ചായത്തിനു വിട്ടുകൊടുത്തതുമായ കൈവശാവകാശരേഖകൾ ഇതുവരെ റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കാൻ ഭരണസമിതിക്കായിട്ടില്ല.ബസ് സ്റ്റാൻഡിനു നടുവിലൂടെ കടന്നുപോയിരുന്ന പഴയ ദേശീയപാതാ 66-ന്റെ സ്ഥലങ്ങൾ, റെയിൽവേ കൈവശംവെച്ചിരുന്നതും പിന്നീട് പഞ്ചായത്തിനു വിട്ടുനൽകിയതുമായ സ്ഥലം ഉൾപ്പെടെയുള്ളവയുടെ കൈവശാവകാശരേഖകൾ ലഭ്യമാകാതെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കില്ലെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഭരണസമിതിയെ അറിയിച്ചിട്ട് മാസങ്ങളായി.
പദ്ധതിയുടെ റഫ് കോസ്റ്റ് 20.3 കോടി:ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് നിർമാണവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഭരണസമിതിക്ക് നൽകിയത് 20.3 കോടി രൂപയുടെ റഫ് കോസ്റ്റാണ്. ഈ റഫ് കോസ്റ്റ് ഭരണസമിതി യോഗം അംഗീകരിക്കുകയും ചെയ്തതാണ്.

