Breaking
Wed. Aug 5th, 2026

തിരൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : തിരൂരില്‍ യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍; ഏഴൂര്‍ സ്വദേശിനി ഇര്‍ഫാന, മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. തിരൂര്‍ ഏഴൂര്‍ പുളിക്ക പ്പറമ്പില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം ഉണ്ടായത്. 30 വയസ്സുള്ള ഇര്‍ഫാന, മകന്‍ ഒന്നര വയസ്സുള്ള അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. ഇര്‍ഫാനയുടെ പിതാവ് കരിമ്പനക്കല്‍ ഇബ്രാഹിംകുട്ടി പള്ളിയില്‍ പോയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

ഇബ്രാഹിംകുട്ടി പോയതിനു പിന്നാലെ വീട്ടിലെത്തിയ അയല്‍വാസി ഇര്‍ഫാനയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ കിണറിന്റെ വല സ്ഥാനം തെറ്റിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടത്. പന്ത്രണ്ടര മീറ്റര്‍ ആഴവും രണ്ടര മീറ്ററോളം വെള്ളവുമുള്ള കിണറ്റിലാണ് ഇര്‍ഫാനയും മകനും മരിച്ചു കിടന്നത്. ഉടന്‍ തന്നെ തിരൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.

നാലുമാസം മുന്‍പാണ് ഇര്‍ഫാനയുടെ ഉമ്മ മരിച്ചത്. ഇത് ഇര്‍ഫാനയെ മാനസികമായി വല്ലാതെ തളര്‍ത്തിയിരുന്നു. ഇര്‍ഫാനയുടെ ഭര്‍ത്താവ് റാഫി വിദേശത്താണ്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Post

Leave a Reply

Your email address will not be published. Required fields are marked *