Breaking
Mon. May 4th, 2026

കേരളത്തിലെ ആദ്യമുഖ്യമന്ത്രി തന്നെ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു-ഇ.എം.എസ്. നമ്പൂതിരിപ്പാട്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടശേഷം നടന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ മന്ത്രിസഭയ്ക്ക് മറ്റൊരു പ്രത്യേകതകൂടെയുണ്ട്. ലോകത്തുതന്നെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മാത്രം കമ്യൂണിസ്റ്റ് സർക്കാർ എന്ന ചരിത്രസവിശേഷത. അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിക്കഴിയുമ്പോൾ ഇന്ന് രാജ്യത്ത് ഒരിടത്തും സിപിഎമ്മിനോ പരമ്പരാഗത ഇടതുപാർട്ടികൾക്കോ മുഖ്യമന്ത്രിമാരില്ലാത്ത അവസ്ഥയിലേക്കെത്തുകയാണ്. ചരിത്രപരമായി അപൂർവ്വം ഘട്ടങ്ങളിൽ മാത്രമേ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടുള്ളൂ.

ഇന്ത്യയിൽ ആദ്യമായി അധികാരത്തിലെത്തുന്ന ഇടതുമുഖ്യമന്ത്രി ഇ.എം.എസ്. ആണ്. 1957-ൽ. കലാവധി തികയ്ക്കുന്നത് മുമ്പുതന്നെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഈ സർക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1967-ലാണ് വീണ്ടുമൊരു സിപിഎം മുഖ്യമന്ത്രിയുണ്ടാവുന്നത്. അന്നും മൂന്നുവർഷത്തിൽ താഴെയാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാര ത്തിലിരുന്നത്. പിന്നീട് സി. അച്യുതമേനോൻ രണ്ടുതവണ മുഖ്യമന്ത്രിയായി. ഇടതു മുഖ്യമന്ത്രിമാരുടെ പട്ടികയിൽ സിപിഎമ്മിന് പുറമേ സിപിഐക്കും പ്രാതിനിധ്യം ലഭിച്ചു.

തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം ഇടതുഭരണമുണ്ടായത് പശ്ചിമ ബംഗാളിലാണ്. 1977 മുതൽ 2011-ൽ ഭരണം നഷ്ടപ്പെടുന്നതുവരെ 34 വർഷം ഇവിടെ ഇടതുഭരണം തുടർന്നു. ജ്യോതി ബസുവിൽ തുടങ്ങിയ ഭരണം ബുദ്ധദേവ് ഭട്ടാചാര്യയിൽ അവസാനിച്ചു. ബംഗാളിന് ശേഷം 2018-ൽ ത്രിപുരയും നഷ്ടമായി. ഇതോടെ രാജ്യത്ത് ഇടതുമുഖ്യമന്ത്രി കേരളത്തിൽ മാത്രമായി ചുരങ്ങി. പക്ഷേ, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി, 2016-ൽ അധികാരത്തിലെത്തിയ ഇടതുമുന്നണി സർക്കാരിന് 2021-ൽ അടുത്ത അഞ്ചുവർഷംകൂടി ഭരിക്കാനുള്ള ജനവിധി ലഭിച്ചു.

ഭരണത്തിലിരിക്കുന്ന അവസാനത്തെ മുഖ്യമന്ത്രിയും അധികാരത്തിന് പുറത്താവുന്നതോടെ, ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെയും വിശിഷ്യാ സിപിഎമ്മിന്റെയും ഭാവിയും ഭൂതവും വർത്തമാനവും സംബന്ധിച്ച് ഉയരുന്ന ആശങ്കകളും സംശയങ്ങളും പലതാണ്. പശ്ചിമബംഗാളിനും ത്രിപുരയ്ക്കും ശേഷം കേരളത്തിലും അധികാരം നഷ്ടമാവുമ്പോൾ, ഇടതിന്റെ പതനം പൂർണമാവുകയാണ്. ദീർഘകാലം ഭരിച്ചിരുന്ന ബംഗാളിലും ത്രിപുരയിലും സിപിഎം തകർച്ചയുടെ ഗുണഭോക്താക്കൾ ബിജെപിയാണെന്നത് സമകാലികയാഥാർഥ്യമാണ്. ഒരിക്കൽ ഭരണം നഷ്ടപ്പെട്ട ഇവിടെയൊന്നും പിന്നീട് അധികാരത്തിലെത്താനെന്നല്ല, സംഘടനാസംവിധാനം നിലനിർത്തിക്കൊണ്ടുപോവാൻ പോലും സിപിഎമ്മിന് സാധിച്ചിട്ടില്ല.

എന്നാൽ, കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ മറ്റൊന്നാണ് എന്നതാണ് സിപിഎമ്മിന്റെ ആശ്വാസം. എപ്പോഴൊക്കെ ഭരണം നഷ്ടപ്പെട്ടുവോ, അന്നൊക്കെ അഞ്ചുവർഷത്തിനപ്പുറം തിരിച്ചെത്താൻ സിപിഎമ്മിന് സാധിച്ചിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുണ്ടായത് 2001-ലാണ്. അന്ന് കേവലം 23 സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. പത്തുവർഷത്തിന് ശേഷം കടുത്ത ഭരണവിരുദ്ധവികാര ത്തിനിടയിലും അന്നത്തെ നിലയിലേക്ക് വീണിട്ടില്ല എന്നത് സിപിഎമ്മിന് ആശ്വാസമാണ്.

സ്വന്തം വോട്ടുകൾ ഒരിക്കലും മറ്റ് പാർട്ടികളിലേക്ക് വേരോടെ ഒഴുകിപ്പോകുന്ന സാഹചര്യം സിപിഎമ്മിന് ഉണ്ടായിട്ടില്ല. മൂന്നാം ശക്തിയായി ബിജെപി വളർന്നുവരുന്ന സാഹചര്യത്തിൽ, സിപിഎമ്മിന്റെ ഭാവി ഈ തിരഞ്ഞെടുപ്പിൽ വോട്ടുകൾ എങ്ങോട്ടൊഴുകി എന്നതുകൂടെ പരിശോധിച്ചായിരിക്കും തീരുമാനിക്കപ്പെടുക. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിപിഎമ്മിന്റെ അടിയുറച്ച വോട്ടുബാങ്കായിരുന്നു ഈഴവ വിഭാഗം. അവരുടെ വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞോ അതോ ബിജെപിയിലേക്ക് പോയോ എന്ന ചോദ്യത്തിന് ഉത്തരം അടുത്ത ദിവസങ്ങളിലെ വോട്ടുകണക്കുകളുടെ വിലയിരുത്തലുകൾ നൽകും. സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയെങ്കിൽ, ത്രിപുരയും ബംഗാളും ആവർത്തിക്കപ്പെടുമോ, പിണറായി വിജയൻ കേരളത്തിലെ അവസാന സിപിഎം മുഖ്യമന്ത്രിയാവുമോ എന്ന ഉപചോദ്യങ്ങളും ആശങ്കയായി ഉയരും.

ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടെങ്കിലും പതിവ് തെറ്റിച്ചാണ് 2021-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അഞ്ചുവർഷംകൂടി കേരളത്തിൽ അധികാരത്തിൽ തുടരാൻ ഇടതുമുന്നണിക്കായത്. ഫലത്തിന് കാരണം മറ്റുപലതാണെന്ന് എതിരാളികളും നിരീക്ഷകരും അവകാശപ്പെടുമെങ്കിലും, 2021-ൽ തന്നെ ഇടതുമുന്നണി എത്തിച്ചേരുമായിരുന്ന ചരിത്രപരമായ പതനം വൈകിപ്പിച്ചത് പിണറായി വിജയനാണെന്നതിൽ സംശയമില്ല.

1998 മുതൽ കേരളത്തിലെ പാർട്ടി പിണറായി വിജയന്റെ കൈപ്പിടിയിലാണ്. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെത്തുടർന്നാണ് പിണറായി പാർട്ടി സെക്രട്ടറിയാവുന്നത്.മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടി സെക്രട്ടറിയായ പിണറായി, 2016-ൽ മുഖ്യമന്ത്രിയാവുംവരെ 18 വർഷം സ്ഥാനത്തുതുടർന്നു. ഇതിനിടെയാണ് പാർട്ടി പൂർണമായും പിണറായിയുടെ പിടിയിലായ ചരിത്രപ്രസിദ്ധമായ മലപ്പുറം സമ്മേളനവും നടക്കുന്നത്. മുഖ്യമന്ത്രിയായ ശേഷവും പാർട്ടിയുടെ പിടി നിലനിർത്താൻ അദ്ദേഹത്തിനായി.

ദേശീയതലത്തിൽ ക്രമേണ കൂപ്പുകുത്തിക്കൊണ്ടിരുന്ന അതേ സിപിഎം, കേരളത്തിൽ പിണറായിക്കുകീഴിൽ ശക്തിയാർജിക്കുകയാണുണ്ടായത്. അതിനെല്ലാം ആർക്ക് ക്രഡിറ്റ് ലഭിച്ചോ, അതേ വ്യക്തിയെ തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പുതന്നെ തോൽവിക്ക് കാരണമായി സൈബർ പോരാളികളും നിരീക്ഷകരും പഴിപറഞ്ഞുതുടങ്ങിയെന്നത് ചരിത്രത്തിന്റെ പ്രഹസനാവർത്തനം. ഇതിനെല്ലാം മുമ്പേ, തങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന സംഘടനയുടെ ‘ദുർനടപ്പിന്റെ‘ സ്വാഭാവികപരിണിതിയാണ് ഇപ്പോഴുണ്ടായ ഫലമെന്ന് പാർട്ടിയിലേയും പുറത്തേയും ‘യഥാർഥ ഇടതുപക്ഷ’ത്തിന് അവകാശപ്പെടാം.

Related Post

Leave a Reply

Your email address will not be published. Required fields are marked *