വെളിയങ്കോട്: ചെങ്ങാടം പാലത്തിൽ ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വാൽവ് ഇന്ന് യാത്രക്കാർക്ക് വലിയ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ വാൽവിൽ ഇടിച്ച് പത്തിലധികം അപകടങ്ങളാണ് ഉണ്ടായത്.കഴിഞ്ഞ ദിവസം രാത്രി ഒരു ഇന്നോവ കാർ വാൽവിൽ ഇടിച്ച് ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടു. വാഹനം പാലത്തിന് താഴേക്ക് പതിക്കാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഒരു ദുരന്തം സംഭവിച്ചിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആരായിരിക്കും?മഴ പെയ്ത് വളർന്ന പുല്ലുകൾ വാൽവിനെ മറച്ചുകിടക്കുന്നതിനാൽ ദൂരെ നിന്ന് വരുന്ന വാഹനയാത്രികർക്ക് ഇത് കാണാൻ പോലും കഴിയുന്നില്ല. എന്നിട്ടും ഇതുവരെ ഒരു മുന്നറിയിപ്പ് ബോർഡോ, റിഫ്ലക്ടറുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല.ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് വ്യക്തമായിട്ടും നിസംഗത തുടരുകയാണ്. അപകടങ്ങൾ ആവർത്തി ച്ചിട്ടും നടപടിയെടുക്കാത്തത് ഗുരുതര വീഴ്ചയാണ്.ചെങ്ങാടം പാലത്തിലെ ഈ മരണക്കെണി ഉടൻ സുരക്ഷിതമാക്കണം. മുന്നറിയിപ്പ് ബോർഡുകളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പഞ്ചായത്തു സ്ഥാപിക്കണം.

