Breaking
Wed. Aug 5th, 2026

ഉഗ്രൻ തിരിച്ചുവരവ് ! ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ (2-1)

സാപോപന്‍(മെക്‌സിക്കോ): ഒരു ഗോളിന് പിന്നിലായിട്ടും തളരാതെ മുന്നേറി കൊറിയന്‍ കരുത്തില്‍ ചെക്ക് റിപ്പബ്ലിക് വീണു. സണ്ണും കൂട്ടരും വിജയഭേരി മുഴക്കി. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലെ ആദ്യ മത്സരത്തിലും ജയിച്ചുകയറി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം കൊറിയ ആക്രമണഫുട്‌ബോളാണ് കാഴ്ചവെച്ചത്. ലോകകപ്പിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

മത്സരം ആരംഭിച്ചതുമുതല്‍ ഇരുടീമുകളും ആക്രണഫുട്‌ബോള്‍ അഴിച്ചുവിടുന്നതാണ് മൈതാനത്ത് കണ്ടത്. ദക്ഷിണ കൊറിയയുടെ മുന്നേറ്റങ്ങള്‍ക്കായിരുന്നു വേഗത കൂടുതല്‍. സണ്‍ ഹ്യുങ് മിന്നിന്റെ നേതൃത്വത്തില്‍ കൊറിയന്‍ മുന്നേറ്റനിര ചെക്ക് റിപ്പബ്ലിക്ക് ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി. 13-ാം മിനിറ്റില്‍ ലീ കാങ് ഇന്‍ തുടുത്ത ഷോട്ട് ചെക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. പിന്നെയും കൊറിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സണ്‍ ഹ്യൂങ് മിന്‍ പലതവണ ചെക്ക് ഗോള്‍മുഖം വിറപ്പിച്ചു.38-ാം മിനിറ്റില്‍ സണ്ണിന്റെ ഉഗ്രന്‍ ഷോട്ട് ഗോള്‍ ബാറിന് മുകളിലൂടെ പോയി. ലീഡെടുക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ വീണുകിട്ടിയിരുന്നെങ്കിലും കൊറിയയ്ക്ക് ആദ്യപകുതി വലകുലുക്കാനായില്ല. കിട്ടിയ അവസരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കും മുന്നേറി. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.

ഗോളടിക്കുക ലക്ഷ്യമിട്ട് ഇരുടീമുകളും രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ചു. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ കൊറിയയെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക് മുന്നിലെത്തി. നായകന്‍ ലഡിസ്ലാവ് ക്രജ്കിയാണ് ലക്ഷ്യം കണ്ടത്. പിന്നീട് തിരിച്ചടിക്കാനുള്ള കൊറിയയുടെ ശ്രമങ്ങളാണ് മൈതാനത്ത് കണ്ടത്. ചെക്ക് റിപ്പബ്ലിക് പെനാല്‍റ്റി ബോക്‌സിലേക്ക് കയറിയിറങ്ങിയ കൊറിയ ഒടുക്കം സമനിലഗോള്‍ പിടിച്ചു. 67-ാം മിനിറ്റില്‍ ബ്വാങ് ഇന്‍ ബ്യോം ആണ് ഗോളടിച്ചത്. അവിടെ നിര്‍ത്താന്‍ കൊറിയ തയ്യാറായില്ല.കളിയവസാനിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി കൊറിയ ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ ഹ്യോണ്‍ ഗ്യു കൊറിയയെ മുന്നിലെത്തിച്ചു. ഹ്വാങ് ബ്യോമിന്റെ ക്രോസ് ബോക്‌സിനുള്ളില്‍ വെച്ച് ഹ്യോണ്‍ വലയിലെത്തിച്ചു. ചെക്ക് കീപ്പര്‍ക്ക് അത് തടയാന്‍ സാധിച്ചില്ല. പിന്നീട് ചെക്ക് റിപ്പബ്ലിക്കിന്റെ മുന്നേറ്റങ്ങള്‍ കൃത്യമായി പ്രതിരോധിച്ച് കൊറിയ ജയം സ്വന്തമാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *