‘ഡേ ബൈ ഡേ, സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ്…’ ഫുട്‌ബോളിനെയും ജീവിതത്തിനെയുംപറ്റി ചോദിച്ചാൽ എന്നും പറയാറുള്ള അതേ വാചകവുമായി തഹ്‌സിൻ കാത്തിരിക്കുന്നു, ലോകകപ്പ് ഫുട്‌ബോളിൽ കളിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രം കുറിക്കാൻ. ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടംപിടിച്ച തലശ്ശേരിക്കാരൻ തഹ്‌സിൻ മുഹമ്മദ് ജംഷീദ് ശനിയാഴ്ച രാത്രി ലോകകപ്പിൽ അരങ്ങേറ്റംകുറിക്കുമെന്ന പ്രതീക്ഷയിൽ കേരളവും കാത്തിരിക്കുന്നു. ആദ്യമത്സരത്തിൽ സ്വിറ്റ്‌സർലൻഡാണ് ഖത്തറിന്റെ എതിരാളി. ശനിയാഴ്ച രാത്രി 12.30-ന് സാൻഫ്രാൻസിസ്കോ ബേ ഏരിയയിലാണ് മത്സരം.കാലിഫോർണിയയിലെ സാന്റാ ബാർബറയിലെ വെസ്റ്റ്‌മോണ്ട് കോളേജിലാണ് ഖത്തർ ടീമിന്റെ ബേസ് ക്യാമ്പ്. അവിടെനിന്ന് യാത്രയ്ക്കിടെ ഫോൺവിളിക്കുമ്പോൾ തഹ്‌സിൻ ശാന്തനായിരുന്നുവെന്ന് പിതാവ് ജംഷീദ് പറഞ്ഞു.
‘‘അമേരിക്കയുമായി പത്തുമണിക്കൂർ സമയവ്യത്യാസമുള്ളതുകൊണ്ട് ഫോൺവിളി കുറവാണ്. പരിശീലനത്തിന്റെ തിരക്കിനിടയിൽ വിളിച്ചപ്പോൾ പ്രാർഥിക്കണമെന്നാണ് പറഞ്ഞത്. പണ്ടുമുതലേ ഏതു കാര്യം ചോദിച്ചാലും ‘ഡേ ബൈ ഡേ, സ്‌റ്റെപ്പ് ബൈ സ്‌റ്റെപ്പ്’ എന്നതാണ് അവന്റെ നയം. ഒന്നിലും അമിതാവേശം കാണിക്കാറില്ല. ലോകകപ്പ് അരങ്ങേറ്റത്തെയും അങ്ങനെ കാണുന്നു. ഞങ്ങളെല്ലാവരും ഖത്തറിൽ അവന്റെ കളിക്കായി കാത്തിരിക്കുന്നു.’’ -ജംഷീദ് ‘ പറഞ്ഞു.2022 ലോക കപ്പിന്റെ ആതിഥേയരായ ഖത്തർ ഇത് രണ്ടാംതവണയാണ് ടൂർണമെന്റിൽ കളിക്കുന്നത്. കഴിഞ്ഞതവണ പ്രാഥമികറൗണ്ടിലെ മൂന്നു കളികളും തോറ്റ് മടങ്ങി. കരുത്തരായ സ്വിറ്റ്സർലൻഡിന് പതിമ്മൂന്നാം ലോകകപ്പാണിത്. കഴിഞ്ഞ മൂന്ന് എഡിഷനിലും ടീം പ്രീക്വാർട്ടറിലെത്തിയിരുന്നു.

