കുറ്റിപ്പുറം :അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വളാഞ്ചേരി സ്വദേശികളായ പ്ലസ് വൺ വിദ്യാർഥിനി അനാമികയും ഡിഗ്രി വിദ്യാർഥിനി ജസ്നയും. വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. ബസിന്റെ മധ്യഭാഗത്ത്, പിന്നീട് ഡിവൈഡറിൽ ഇടിച്ച ഭാഗത്തോടു ചേർന്ന സീറ്റിലായിരുന്നു ഇരിപ്പ്. വളാഞ്ചേരി പിന്നിട്ടതിനു ശേഷം മഴ ശക്തമായതോടെ ജനലുകൾ അടച്ചിരിക്കുകയായിരുന്നു.
‘ബസ് പെട്ടെന്നു നിയന്ത്രണംവിട്ട് തെന്നിനീങ്ങി. അടുത്ത നിമിഷം വലിയ ശബ്ദം കേട്ടു. ബസ് തലകീഴായി മറിയുകയായിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല. കണ്ണുതുറന്നപ്പോഴാണ് ആശുപത്രിയിലാണെന്നു മനസ്സിലായത്’. ഇരുവരും പറഞ്ഞു. അപകട ത്തിന്റെ ഭീകരത നേരിൽ കണ്ടവർക്ക് ഇവർ ജീവനോടെ പുറത്തുവന്നത് അദ്ഭുത മായിരുന്നു. ശരീരമാസകലം വേദനയും ചെറിയ പരുക്കുകളും ഉണ്ടായെങ്കിലും ഇവർ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

