കുറ്റിപ്പുറം ∙ പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നടപ്പാക്കിയ പൊന്നാനി മോഡൽ മണൽ ശുദ്ധീകരണ പദ്ധതി സംസ്ഥാന സർക്കാരിന് ഏകദേശം 100 കോടി രൂപയുടെ വരുമാനം നേടിക്കൊടുത്തതായി അധികൃതർ. പദ്ധതിയിലൂടെ ഇതുവരെ 12 ലക്ഷം ടൺ (1.2 മില്യൻ ടൺ) ശുദ്ധീകരിച്ച മണൽ വിറ്റഴിച്ചു.2017ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി അഴിമുഖങ്ങളിൽനിന്ന് ശേഖരിക്കുന്ന മണൽ ശാസ്ത്രീയമായി ശുദ്ധീകരിച്ച് നിർമാണ ആവശ്യങ്ങൾക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പദ്ധതിക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രോസസിങ് പ്ലാന്റും സ്വകാര്യ കമ്പനി നിർമിച്ചതാണ്.അഴിമുഖങ്ങളിൽ നിന്ന് മണൽ ശേഖരിക്കുന്നതിന് നിശ്ചിത റോയൽറ്റി ഇനത്തിൽ സർക്കാരിന് വരുമാനം ലഭിക്കുന്നുണ്ട്.ശുദ്ധീകരിച്ച മണലിന്റെ വില നിശ്ചയിക്കുന്നതും സംസ്ഥാന സർക്കാരാണ്.പ്രകൃതിസൗഹൃദ രീതിയിൽ നടപ്പാക്കുന്ന ഈ പദ്ധതി നിർമാണ മേഖലയ്ക്ക് ഗുണനിലവാരമുള്ള മണൽ ന്യായവിലയിൽ ലഭ്യമാക്കുന്നതിനൊപ്പം സർക്കാരിനു സ്ഥിരമായ വരുമാനം നൽകുകയും ചെയ്യും.അഴിമുഖങ്ങളിലെ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിലൂടെ ജലപ്രവാഹം മെച്ചപ്പെടുത്തുന്നതിനും തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകുന്നുവെന്ന് അധികൃതർ പറയുന്നു.
പൊന്നാനി മോഡൽ മണൽ പദ്ധതി: സർക്കാരിന് വരുമാനം 100 കോടി; വിറ്റഴിച്ചത് 12 ലക്ഷം ടൺ ശുദ്ധീകരിച്ച മണൽ

