ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ഇതോടെ 7000 രുപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ് നേട്ടം. ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രുപ അനുവദിച്ചു.
ഹോണറേറിയം പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്. എന്നാൽ, കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക് ഇൻസെന്റീവായി നൽകുന്നത് 2000 രൂപമാത്രമാണ്. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്റീവും ലഭിക്കും. കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്‌എം) പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്.