Fri. Apr 18th, 2025

കൊല്ലം: ഹെപ്പറ്റൈറ്റിസ് രോഗബാധയ്ക്കെതിരേ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയിൽ എതെങ്കിലുമാണ് പകരുന്നത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. ബി, സി എന്നിവയ്ക്കെതിരേ കൂടുതൽ ജാഗ്രത വേണം. ഇത് നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സിറോസിസ്, കരളിലെ കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾക്കിടയാക്കും. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവരും. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും വൈറസ് ബാധ അപകടകരമാണ്. രോഗസാധ്യത കൂടുതലുള്ളവർ രക്തപരിശോധന നടത്തണം. ബി, സി എന്നിവയ്ക്ക് എച്ച്.ഐ.വി.ക്കു സമാനമായ പകർച്ചാരീതിയാണുള്ളത്.

ചികിത്സയുടെ ഭാഗമായി രക്തവും രക്തോത്‌പന്നങ്ങളും ഇടയ്ക്കിടെ സ്വീകരിക്കേണ്ടിവരുന്ന രോഗികൾ, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായിട്ടുള്ളവർ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ളവർ, രക്തവും രക്തോത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, പച്ചകുത്തുന്നവർ (ടാറ്റൂ) എന്നിവർക്ക് രോഗസാധ്യത കൂടുതലായതിനാൽ പരിശോധനയ്ക്കു വിധേയരാകണം.

ഡെന്റൽ ക്ലിനിക്, ബ്യൂട്ടി പാർലറുകൾ തുടങ്ങിയ ഇടങ്ങളിൽ കൃത്യമായ മുൻകരുതലെടുക്കണം. ബ്യൂട്ടി പാർലറുകളിലെയും ബാർബർ ഷോപ്പുകളിലെയും ഷേവിങ് ഉപകരണങ്ങൾ, ടാറ്റൂ ഷോപ്പിലെ ഉപകരണങ്ങൾ എന്നിവ ഓരോപ്രാവശ്യത്തെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കണം. ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ സൗജന്യമാണ്. കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ്‌ പട്ടികപ്രകാരമുള്ള കുത്തിവെപ്പ്‌ നൽകണം.

Related Post

Leave a Reply

Your email address will not be published. Required fields are marked *