പൊന്നാനി: കർമ റോഡരികിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 35 കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകി. ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന, ഭാരതപ്പുഴയോരത്തെ കർമ റോഡരികിലാണു ലൈസൻസില്ലാതെ ഹോട്ടലുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത്. കയ്യേറ്റത്തിനെതിരെ റവന്യു വകുപ്പിന്റെ നടപടികൾ നടക്കുന്നുണ്ട്. എന്നിട്ടും പുഴയോരം കയ്യേറിയ ഹോട്ടലുകളും തട്ടുകടകളും തടസ്സമില്ലാതെ പ്രവർത്തിക്കുന്ന സ്ഥിതിയാണ്.
നഗരസഭാ ആരോഗ്യവിഭാഗമാണു പരിശോധന നടത്തിയത്. നമ്പർ പോലും അനുവദിച്ചുകിട്ടാത്ത കെട്ടിടങ്ങളിലാണു ഹോട്ടലുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത്. ശക്തമായ കാറ്റിനും കാലവർഷക്കെടുതികൾക്കും സാധ്യതയുള്ള പുഴയോരത്തെ താൽക്കാലിക നിർമാണങ്ങളും ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. സഞ്ചാരികൾ ഇത്തരം കച്ചവട സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. റവന്യു വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ സർവേ നടന്നുവരികയാണ്. വലിയ തോതിലുള്ള കയ്യേറ്റങ്ങളാണു പുഴയോരത്തു കണ്ടെത്തിയിരുന്നത്.