എടപ്പാൾ : തിരക്കേറിയ എടപ്പാൾ പട്ടണത്തിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കണമെങ്കിൽ പ്രയാസപ്പെടേണ്ടിവരും.നാലു റോഡുകളിലും സീബ്രാലൈൻ വരച്ചിരുന്നെങ്കിലും എല്ലാം മാഞ്ഞുപോയി. എടപ്പാൾ മേൽപ്പാലം നിർമിച്ചതിനുശേഷമുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായി തൃശ്ശൂർ, കുറ്റിപ്പുറം റോഡുകളിൽ പാലത്തിനടിയിലൂടെയാണ് റോഡ് മുറിച്ചുകടക്കാൻ വഴിയൊരുക്കിയിരുന്നത്.പാലത്തിന്റെ ഇരുവശത്തുമായി റോഡിൽ തുടർച്ചയായി സീബ്രാലൈൻ വരച്ചിരുന്നു. ഇതുപോലെ പട്ടാമ്പി-പൊന്നാനി റോഡുകളിലും ടൗണിനടുത്തുതന്നെ സീബ്രാലൈൻ വരച്ചിരുന്നു.
ചിലതെല്ലാം പൂർണമായും മാഞ്ഞുപോയതോടെ പുതുതായി ടൗണിലെത്തുന്നവർക്ക് ഏതിലൂടെ റോഡ് മുറിച്ചുകടക്കണമെന്നറിയാത്ത സ്ഥിതിയായി. ചിലയിടങ്ങളിൽ ചെറുതായി ഒന്നോ രണ്ടോ വരകൾ മാത്രം കാണാം.സീബ്രാലൈനില്ലാത്തതിനാൽ വാഹനങ്ങളും ഇവിടെ വേഗം കുറയ്ക്കുകയോ വാഹനം നിർത്തിക്കൊടുക്കുകയോ ചെയ്യുന്നില്ല.ഇത് വലിയ അപകടങ്ങൾക്കുവരെ കാരണമാകും. ടൗണിൽ തിരക്കില്ലാത്ത സമയത്ത് ചില വാഹനങ്ങൾ വലിയ വേഗത്തിലെത്തുമ്പോൾ റോഡ് മുറിച്ചുകടക്കുന്നവർ ഓടിരക്ഷപ്പെടുകയാണ് പലപ്പോഴും.മാഞ്ഞുപോയ സീബ്രാലൈനുകൾ എത്രയും പെട്ടെന്ന് മാറ്റിവരയ്ക്കണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.