എടപ്പാൾ : മാസങ്ങളുടെ കഠിനാധ്വാനത്തിനും ആശങ്കകൾക്കും വിരാമം. ഇനി അധ്വാനത്തിന്റെ വിളവെടുപ്പാണ്. പാടശേഖരങ്ങളിൽ മകരക്കൊയ്‌ത്ത് ആരംഭിച്ചു. കൊയ്‌ത്ത് കഴിയുന്നതോടെ വയലേലകൾ ഉത്സവക്കാഴ്ചകൾക്കു വഴിമാറും.ശുകപുരം കുളങ്കര പാടശേഖരം, പോട്ടൂർ പാടശേഖരം, കാലടിത്തറ മണലിയാർകാവ് പാടശേഖരം തുടങ്ങി പ്രദേശത്തെ വയലുകളിലെല്ലാം വിളഞ്ഞ് സ്വർണവർണമാർന്ന നെൽക്കതിരുകൾ യന്ത്രക്കൈകളാൽ സപ്ലൈകോയുടെ പത്തായത്തിലേക്കുള്ള യാത്രയ്ക്കൊരുങ്ങുകയാണ്. ഞാറുനട്ട ആദ്യ നാളുകളിൽ മഴ ലഭിക്കാതെ ഉണക്കംബാധിച്ചത് കർഷകരെ ഏറെ ആശങ്കയിലാഴ്‌ത്തിയിരുന്നു.
പോട്ടൂർ പാടത്തെ തോട്ടിൽ കർഷകർ താത്കാലിക തടയണ കെട്ടിയാണ് നെല്ലുണങ്ങാതെ സംരക്ഷിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി അത്യാവശ്യത്തിന് മഴ ലഭിച്ചതോടെ കർഷകരുടെ മനവും നെൽച്ചെടികളും ഹരിതാഭമായി. കാര്യമായ പ്രയാസങ്ങളൊന്നുമില്ലാതെ ഇപ്പോൾ നെല്ലു വിളഞ്ഞതോടെ പാലക്കാട്ടുനിന്ന് യന്ത്രങ്ങളെത്തി കൊയ്‌ത്ത് തുടങ്ങിയിരിക്കുകയാണ്. കൊയ്‌ത്തുകഴിഞ്ഞ് സപ്ലൈകോയ്ക്ക് നെല്ല് കൈമാറിയാൽ കർഷകരുടെ ആദ്യഘട്ട വേവലാതി മാറും. പിന്നീട് അധ്വാനത്തിന്റെ പണത്തിനുള്ള കാത്തിരിപ്പാണ്.