എടപ്പാൾ : ഒരാഴ്ചയായി നടന്ന പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവത്തിന് ഭഗവാന്റെ ആറാട്ടോടെയും 25 കലശാഭിഷേകത്തോടെയും സമാപനമായി. ഭഗവാനെ പള്ളിയുണർത്തി കണികാണിച്ച് അഭിഷേകങ്ങളും യാത്രാഹോമവും ആറാട്ടുബലിയും കഴിഞ്ഞാണ് ക്ഷേത്രത്തിലെ തീർഥക്കുളത്തിലേക്ക് ആറാട്ടിനെഴുന്നെള്ളിച്ചത്. ആറാട്ടിനുശേഷം 25 കലശാഭിഷേകം, ശ്രീഭൂതബലി എന്നിവ കഴിഞ്ഞതോടെ ഉത്സവത്തിനു കൊടിയിറക്കി. വൈകീട്ട് വിശേഷാൽ ദീപാരാധനയും മഹാനിറമാലയും നൂപുര കലാക്ഷേത്ര അവതരിപ്പിച്ച മെഗാ തിരുവാതിരക്കളിയുമുണ്ടായി.
മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി, പി.എം. ശ്രീരാജ് എമ്പ്രാന്തിരി, തന്ത്രിമാരായ കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, ജയൻ വടക്കേടം, ഏർക്കര സജി നമ്പൂതിരി, തൊട്ടുപുരം ശങ്കരനാരായണൻ നമ്പൂതിരി, പനയോർ പ്രദീപ് നമ്പൂതിരി, വക്കാട് ഗിരീഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റുത്സവം.കെ.ടി. ജലീൽ എം.എൽ.എ., ഗ്രാമപ്പഞ്ചായത്തംഗം വി.പി. വിദ്യാധരൻ, ടി.പി. മാധവൻ, ടി.പി. കുമാരൻ, കെ.വി. വിജയൻ, യു.വി. ഉദയൻ, ടി.കെ. മോഹനൻ, വി.പി. നാരായണൻകുട്ടി, കെ.പി. രാജൻ, വിനീഷ്, കെ. സുരേഷ് എന്നിവർ നേതൃത്വംനൽകി.