തിരൂർ : നഗരത്തിലെ അഗ്നിബാധ തടഞ്ഞ തിരൂരിലെ ഓട്ടോ ഡ്രൈവർമാർക്കും വീണുകിട്ടിയ അഞ്ചരപ്പവൻ സ്വർണമാല ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകിയ ഓട്ടോ ഡ്രൈവർ വെട്ടം സ്വദേശി സൈനുദ്ദീനും അനുമോദനം.തിരൂർ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ഡ്രൈവർമാരെ തിരൂർ ബസ്‌സ്റ്റാൻഡിൽവെച്ച് ആദരിച്ചത്. ഓട്ടോ ഡ്രൈവർമാരായ അൻവർ ചക്കരമൂല, ഷെഫീഖ് കാളാട്, സർബാസ് കാവഞ്ചേരി, റസാഖ് താനാളൂർ, നിസാം കൂട്ടായി, മുഹമ്മദ് കണ്ണൂർ, കുമാർ ചക്കരമൂല, ഗഫൂർ ആലിൻചുവട്, അജ്മൽ ആലുങ്ങൽ, റഷീദ് ഇരിങ്ങാവൂർ എന്നിവരെയാണ് ആദരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ തിരൂർ ബസ്‌സ്റ്റാൻഡിലെ പൂന്തല കൂൾബാറിന് തീപിടിച്ചപ്പോൾ ബസ്‌സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ അഗ്നിരക്ഷാസേനയെയും പോലീസിനെയും ഞൊടിയിടയിൽ അറിയിച്ചതുകാരണം തീപ്പിടിത്തം വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞിരുന്നു. ആർ.ടി.ഒ. ബി. ഷെഫീഖ് യോഗം ഉദ്ഘാടനംചെയ്ത് ഉപഹാരവിതരണം നടത്തി. ജോയിന്റ് ആർ.ടി.ഒ. സാജു എ. ബക്കർ അധ്യക്ഷനായി. തിരൂർ പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനീഷ്, എം.വി.ഐ.മാരായ എം. ശരത്ചന്ദ്രൻ, ടി.പി. സുരേഷ് ബാബു, കെ.എം. അസ്സയിനാർ, എ.എം.സി.ഐ. മുരളീധരൻ പിള്ള, മൂസ പരന്നേക്കാട്, കെ.പി. ഹരീഷ് കുമാർ, റാഫി തിരൂർ, സമീൽ കറുത്തേടത്ത് എന്നിവർ സംസാരിച്ചു.