കടലില്ലാത്ത പാലക്കാട്ടേക്കു തീരദേശ റോഡ് വികസന ഫണ്ട് മാറ്റിച്ചെലവഴിച്ചതിൽ ധനവകുപ്പ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സാങ്കേതികാനുമതിയിൽ നിർദേശിച്ച നിർമാണം പദ്ധതി പ്രദേശത്തു നടന്നിട്ടില്ലെന്നാണു കണ്ടെത്തൽ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും 20 ദിവസത്തിനകം റോഡ് പുനർനിർമിക്കണമെന്നും ചീഫ് ടെക്നിക്കൽ എക്സാമിനർ നിർദേശിച്ചു. ലവൽ ഫീൽഡ് (എൽഎഫ്) ബുക്കിലും കരാറുകാരനു പാസാക്കി നൽകിയ ബില്ലിലും, ഇൗ പ്രവൃത്തി ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർ എഴുതിച്ചേർത്തിരിക്കുന്നത്.
റോഡിൽ നേരിട്ടു ചീഫ് ടെക്നിക്കൽ എക്സാമിനർ നടത്തിയ പരിശോധനയിലാണ്, നിർദേശിച്ച പ്രവൃത്തികളൊന്നും ചെയ്തിട്ടില്ലെന്നു കണ്ടെത്തിയത്. മൂന്നര കിലോമീറ്റർ റോഡ് നവീകരണത്തിനായി രണ്ടു കോടി രൂപയാണു കരാറുകാരനു പാസാക്കി നൽകിയിരിക്കുന്നത്. ഇതിൽ ഒരു കോടി രൂപയ്ക്കു മാത്രമേ ടെൻഡർ ഉള്ളൂ. ഇൗ ടെൻഡർ പ്രകാരമുള്ള നിർമാണത്തിൽ പകുതി പോലും ചെയ്യാതെയാണു വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഏകദേശം ഒന്നരക്കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് നിഗമനം. പുനർനിർമാണത്തിന്റെ പേരിൽ റോഡിൽനിന്നു നീക്കം ചെയ്ത മണ്ണിന്റെ കണക്കിലും വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.