തവനൂർ : മുവ്വാങ്കര-കടകശ്ശേരി റോഡിലെ വർഷങ്ങളായുള്ള ദുരിതയാത്രയ്ക്ക് ഇനിയും പരിഹാരമായില്ല.സവാരി വിളിച്ചാൽ ഓട്ടോറിക്ഷക്കാർപോലും വരാൻ മടിക്കുകയാണ്. അത്രയ്ക്ക് തകർന്നു തരിപ്പണമായി കിടക്കുകയാണ് ഈ പാത.വർഷങ്ങൾക്ക് മുൻപാണ് അവസാനമായി റോഡ് ടാർ ചെയ്തത്.ഇപ്പോൾ ചിലയിടത്ത് മാത്രമേ ടാർ കാണാൻ കഴിയൂ. ആറു കിലോമീറ്ററോളം വരുന്ന പാതയിൽ ഭൂരിഭാഗം സ്ഥലത്തും കുണ്ടും കുഴിയുമാണ്. തകർന്നുകിടക്കുന്ന പാതയിൽ കാൽനടയാത്രപോലും ദുഷ്‌കരമാണ്. ചെറുവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അപകടഭീതിയോടെയാണ് ഇതുവഴി പോകുന്നത്.മഴ പെയ്താൽ റോഡിൽ നിറയെ വെള്ളക്കെട്ടാണ്. ഇതിൽ വാഹനങ്ങളുടെ ചക്രങ്ങൾ ചാടിയാൽ അപകടമുറപ്പാണ്. മഴ പെയ്താൽ ചിലയിടങ്ങളിൽ പാത ചെളിക്കുളമാകും.
ഇതെല്ലാം താണ്ടിയാണ് ആളുകൾ ഇതുവഴി കടന്നുപോകുന്നത്.ചെളിവെള്ളം നിറഞ്ഞ റോഡിലൂടെ വാഹനം പോകുമ്പോൾ നടന്നുപോകുന്നവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവാണ്.സ്വകാര്യ ബസുകൾ ഉൾപ്പെടെ ഒട്ടേറേ വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പഞ്ചായത്തിലെ പ്രധാന പാതയാണിത്.അയങ്കലം ഭാഗത്തുകൂടി കടകശ്ശേരി പ്രദേശത്തേക്ക് എത്താൻ വഴിയുണ്ടെങ്കിലും അവിടെ പണി നടക്കുകയാണ്. മുവ്വാങ്കര വഴിതന്നെയാണ് ഈ പ്രദേശത്തേക്ക് ആളുകളെത്തുന്നത്.എംഎൽഎ ഫണ്ടുപയോഗിച്ച് പാതയിലെ പ്രധാന സ്ഥലങ്ങളിൽ രണ്ടു വർഷം മുൻപ് കട്ട വിരിച്ചതൊഴിച്ചാൽ വർഷങ്ങളായി ഈ പാതയിൽ നവീകരണം നടന്നിട്ടില്ല.തകർന്നുകിടക്കുന്ന പാത ഗതാഗത യോഗ്യ മാക്കണ മെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാരും വിവിധ രാഷ്ട്രീയപാർട്ടികളും.
പണികൾ ഉടനെ ആരംഭിക്കും:മൂന്നു കോടി രൂപയുടെ എംഎൽഎ ഫണ്ടുപയോഗിച്ച് റോഡ് നവീകരിക്കുന്നതിന് ടെൻഡറായിട്ടുണ്ട്. പണികൾ ഉടൻ ആരംഭിക്കും.
സി.പി. നസീറ