എടപ്പാൾ: ഗ്രാമപ്പഞ്ചായത്തിൽ മത്സ്യമാർക്കറ്റില്ലാത്തതിനാൽ റോഡുനീളെ മത്സ്യക്കച്ചവടം. വൈകുന്നേരമായാൽ റോഡരികുകളിലാണ് കച്ചവടം കൊഴുക്കുന്നത്. വാങ്ങാൻ വരുന്നവരുടെ തിരക്കുകാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. എടപ്പാൾ-പൊന്നാനി റോഡിൽ അംശക്കച്ചേരി യിലാണ് പ്രധാന പ്രശ്‌നം. ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തെ പ്രധാന റോഡിൽ മീറ്ററു കളോളം രണ്ടുവശങ്ങളിലും മത്സ്യക്കച്ചവടക്കാരെക്കൊണ്ട് നടക്കാൻവയ്യാത്ത സ്ഥിതിയായി. റോഡരികിൽ നീളത്തിൽ തട്ടടിച്ച് അതിൽ മത്സ്യങ്ങൾ നിരത്തി ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ആളുകളെ ആകർഷിച്ചാണ് കച്ചവടം.ഇത്തരത്തിൽ ഒന്നും രണ്ടുമല്ല; നിരവധി കച്ചവടക്കാരാണ് വൈകുന്നേരം മൂന്നുമണിമുതൽ ഇവിടെ സജീവമാകുന്നത്.
സ്ഥിരമായി മത്സ്യം വാങ്ങാൻ വരുന്നവരും ഇതിലേ പോകുന്നവരിൽ മത്സ്യം ആവശ്യമുള്ള യാത്രക്കാരും കാറും ഇരുചക്രവാഹനങ്ങളും റോഡരികിൽ നിർത്തിയിടുന്നതോടെ റോഡിൽ സ്ഥലമില്ലാതാകും.ഇതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടും. രാത്രി എട്ടിനുശേഷം ഇത് പലപ്പോഴും വലിയ കുരുക്കായി മാറി എടപ്പാൾ ടൗൺവരെ നീളാറുമുണ്ട്.നിരവധി മത്സ്യക്കച്ചവടക്കാരുടെ ഉപജീവനമാർഗമാണെങ്കിലും ജനങ്ങളുടെ യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഗതാഗത ക്കുരുക്കിന് ഇതു കാരണമാകുന്നതിന് പരിഹാരമുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എടപ്പാൾ അങ്ങാടിയിൽ പതിറ്റാണ്ടുകളായി പഞ്ചായത്തിന്റെ മത്സ്യമാർക്കറ്റു ണ്ടായിരുന്നെ ങ്കിലും മാലിന്യപ്രശ്‌നം പ്രതിസന്ധിയായി.
മാലിന്യം സംസ്‌കരിക്കാൻ യൂണിറ്റുണ്ടാക്കിയെങ്കിലും ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന്പൊളി ച്ചു മാറ്റി.പിന്നീട് അവിടെ സ്‌കിൽ ഡിവലപ്‌മെന്റ് സെന്റർ നിർമിക്കാൻ പദ്ധതിവെച്ചെങ്കിലും വർഷങ്ങളായിട്ടും ഇതു പാതിവഴിയിലാണ്.മത്സ്യക്കച്ചവടക്കാർക്ക് ജീവിക്കാൻ വേറെ മാർഗ മില്ലാത്തതിനാലാണ് അവർ കിട്ടുന്നിടത്തൊക്കെ കച്ചവടം നടത്തുന്നത്.അവർക്ക് മാന്യമായി കച്ചവടംചെയ്യാനും മാലിന്യം പൊതുജനങ്ങൾക്ക് ശല്യമാകാത്തവിധം സംസ്‌കരിക്കാൻ സംവിധാനമൊരുക്കാനുമുള്ള സംവിധാനം അധികൃതർ ചെയ്തുകൊടുത്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.