പൊന്നാനി: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പൊന്നാനി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വിവിധ നിർമ്മാണ ഉദ്ഘാടനം നടത്തി പൊന്നാനി എംഎൽഎ ജനങ്ങളെ കപളിപ്പിക്കുകയാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ചുമതല ഏറ്റെടുക്കുന്ന പരിപാടിയിലാണ് മന്ത്രിമാരുടെയും, പൊന്നാനി എംഎൽഎയുടെയും, പൊന്നാനി നഗരസഭ യുടെയും ജനവഞ്ചന നയങ്ങളെ പറ്റിയുള്ള പ്രതികരണം ഉണ്ടായത്.
എംപി ഗംഗാധരൻ പൊന്നാനിയിലെ ജനപ്രതിനിധി ആയപ്പോഴാണ് പുറമ്പോക്കിൽ താമസിക്കുന്ന വർക്ക് കൈവശ രേഖ നൽകിയത്. പിന്നീട് വന്ന പൊന്നാനിയിലെ എംഎൽഎമാരും, സംസ്ഥാന സർക്കാരും തീരദേശ മേഖലയിൽ താമസിക്കുന്നവർക്കും, പുഴ പുറമ്പോക്കിൽ താമസിക്കുന്ന വർക്കും ഇതുവരെ പട്ടയം നൽകുന്നതിനുള്ള ഒരു നടപടികളും സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പ് സമയത്ത് 400 കുടുംബങ്ങൾക്ക് പട്ടയ വിതരണം നടത്തുവാൻ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ തീരുമാനത്തിന്റെ രേഖ പുറത്തുവിടുവാൻ എംഎൽഎയും, പൊന്നാനി നഗരസഭയും തയ്യാറാകണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഒൻപത് വർഷം സംസ്ഥാന ഭരണവും, പത്തുവർഷം നഗരസഭാ ഭരണവും ഉണ്ടായിട്ടും ഒരു വികസന പരിപാടികളും നടപ്പിലാക്കാതെ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് നടത്തുന്ന വിവിധ ഉദ്ഘാടന പരിപാടികൾ ജനങ്ങളുടെ എതിർപ്പ് മറികടക്കുന്നതിനുള്ള എംഎൽഎയുടെയും, പൊന്നാനി നഗരസഭയുടെയും തീരുമാനങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പർ ഷാജി കാളിയത്തേൽ, ഡിസിസി ഭാരവാഹികളായ എൻ എ ജോസഫ്, ടി കെ അഷറഫ്, വി ചന്ദ്രവല്ലി, ഇ പി രാജീവ്, എ പവിത്രകുമാർ, യു മാമുട്ടി, പുന്നക്കൽ സുരേഷ്, കാട്ടിൽ അലി, ജെപിവലായുധൻ എന്നിവ സംസാരിച്ചു.