പുറത്തൂർ : പാമ്പുപിടിത്തത്തിനിടെ സന്നന്ധസേവകനായിട്ടുള്ള പാമ്പുപിടിത്തക്കാരന് കടിയേറ്റു. തിരൂർ നടുവിലങ്ങാടി സ്വദേശിയായ സർപ്പ റസ്ക്യൂവർ ഒ. മുസ്തഫയ്ക്കാണ് വിഷമില്ലാത്ത മലമ്പാമ്പിന്റെ കടിയേറ്റത്. വലതുകൈയ്ക്ക് കടിയേറ്റ മുസ്തഫയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചു. പുറത്തൂരിൽ നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം ഏറ്റെടുക്കുന്ന സമയത്താണ് മുസ്തഫയ്ക്ക് കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ പുറത്തൂർ മുരിക്കുമ്മാട് ദ്വീപിൽ വെച്ചാണ് നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടിയത്.
പുഴയിൽനിന്ന് കരകയറിയതായിരുന്നു പാമ്പ്. ആറടി നീളവും പത്ത് കിലോയിലേറെ തൂക്കവുമുണ്ട്. രാത്രിയിൽ പിടികൂടിയ പാമ്പിനെ നാട്ടുകാർ ചാക്കിൽ കെട്ടി ഒരു വീട്ടിലെ കോഴിക്കൂട്ടിൽ വെച്ചിരുന്നു.തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. തുടർന്നാണ് ട്രോമാകെയർ വൊളന്റിയർ കൂടിയായ മുസ്തഫ പാമ്പിനെ ഏറ്റെടുക്കാൻ ആർആർടി വൊളന്റിയർമാരുടെ കൂടെ പുറത്തൂരിലെത്തിയത്. പാമ്പിനെ തുണികൊണ്ടുള്ള പ്രത്യേക ചാക്കിലേക്ക് മാറ്റുമ്പോഴാണ് കടിയേറ്റത്. കഴിഞ്ഞ ആഴ്ച മുസ്തഫ അരിക്കാഞ്ചിറ കാഞ്ഞിര ക്കുറ്റിയിൽനിന്ന് മലമ്പാമ്പിനെ പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചിരുന്നു.

