തിരൂർ : കഴിഞ്ഞ അഞ്ചു വർഷക്കാലം പരസ്പരം കൊമ്പുകോർത്തും ചിരിച്ചും ചിരിപ്പിച്ചുമിരുന്ന വർ അവസാന കൗൺസിൽ യോഗത്തിൽ ശാന്തരായിരുന്നു. സൗഹൃദങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. കൗൺസിലറായതിനുശേഷം തനിക്ക് വീടുവെക്കാൻ ഭാഗ്യംവന്നതിനെക്കുറിച്ച് വനിതാ കൗൺസിലർ അനുഭവം പങ്കിട്ടു.നിലവിലെ നഗരസഭാധ്യക്ഷ എ.പി. നസീമ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി, പ്രതിപക്ഷനേതാവ് അഡ്വ. എസ്. ഗിരീഷ് എന്നിവർ ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ല. 38 വാർഡുകളാണ് പഴയ കൗൺസിലിലുള്ളത്. ഇപ്പോഴത് 40 വാർഡുകളാ യിട്ടുണ്ട്.
നിലവിലെ 38 കൗൺസിലർമാരിൽ ഇടതുപക്ഷത്തുനിന്ന് ഖദീജ യൂസഫ്, സരോജാദേവി എന്നിവരും മുസ്‍ലിംലീഗിൽനിന്ന് പ്രസന്ന പയ്യാപ്പന്ത, ടി. ബിജിത, ഐ.പി. ഷാജിറ, ഐ.പി. സീനത്ത് എന്നിവരും ബിജെപിയിലെ നിലവിലെ ഏക കൗൺസിലർ നിർമ്മല കുട്ടികൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.നിലവിൽ ഇരുമുന്നണിയിലേയും പുരുഷ കൗൺസിലർമാർക്കാർക്കും ഇക്കുറി സീറ്റില്ല. അവസാന കൗൺസിൽ യോഗത്തിൽ 2024-25 സാമ്പത്തികവർഷത്തെ ധനകാര്യപത്രിക അംഗീകരിക്കുന്ന അജണ്ട മാത്രമായിരുന്നു ഉണ്ടായിരുന്നത്. എതിർപ്പില്ലാതെ അജണ്ട പാസാക്കി.
ആത്മനിർവൃതിയോടെ നസീമ പടിയിറങ്ങി:രണ്ടുതവണ തിരൂർ നഗരസഭാ കൗൺസില റായ എ.പി. നസീമ നഗരസഭാധ്യക്ഷയായി പടിയിറങ്ങുന്നത് തികഞ്ഞ ആത്മനിർവൃതിയോടെ യാണ്. കാഞ്ഞിരക്കുണ്ട് 10-ാം വാർഡിൽനിന്ന് 2010-ൽ 190 വോട്ടിന്റെയും 2020-ൽ 159 വോട്ടിന്റെയും ഭൂരിപക്ഷം നേടിയായിരുന്നു കൗൺസിലറായത്. പകര ശിഹാബ് തങ്ങൾ ഇന്റർനാഷണൽ സ്കൂൾ അധ്യാപികയായിരിക്കുമ്പോഴാണ് നഗരസഭാധ്യക്ഷയായത്. ആത്മാഭിമാനത്തോടെയാണ് ഞാൻ പടിയിറങ്ങുന്നതെന്നു നസീമ പറഞ്ഞു. പുതിയ ആളുകൾക്ക് വഴിമാറിക്കൊടുക്കുകയാണെന്നും അവർ പറഞ്ഞു.

