Breaking
Wed. Aug 12th, 2026

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി.

തവനൂർ: മലപ്പുറം ജില്ലയിലെ തവനൂരിലെ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന് സമീപത്തെ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണ മെന്ന്ആവശ്യപ്പെട്ടു ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിലായ തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന്റെ ശിലാസ്ഥാപനം 2011 നവംബർ 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചിരുന്നു.കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിലായ ഇവിടെ 2022 ജൂൺ 12നാണ് പ്രവർത്തനം ആരംഭിച്ചത്.നിലവിൽ 162 തസ്തികകളും ശരാശരി 750 തടവുകാരുമുണ്ട്.ജയിലിന് സമീപത്തായി സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള ഗവ. വൃദ്ധ മന്ദിരം,ഗവ. മഹിളാ മന്ദിരം,ഗവ.ചിൽഡ്രൻസ് ഹോം,പ്രതീക്ഷാ ഭവൻ, എൻട്രി ഹോം ഫോർ ഗേൾസ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും ജയിൽ അന്തേവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ ദിവസേന തവനൂർ റോഡ് ജംഗ്ഷനിലൂടെ യാത്ര ചെയ്യുന്നുണ്ട്.തൃശൂർ–കുന്നംകുളം സ്റ്റേറ്റ് ഹൈവേ 69ൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡിനും കുറ്റിപ്പുറം എം.ഇ.എസ് കോളേജ് സ്റ്റോപ്പായ നടക്കാവിനും ഇടയിലുള്ള തവനൂർ റോഡ് ജംഗ്ഷനിൽ നിലവിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പില്ലാത്തത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജയിൽ അഡ്വൈസറി ബോർഡ്‌ അംഗം ഈ. പി. രാജീവ്‌ ചൂണ്ടിക്കാട്ടി.തവനൂർ ജയിലിൽ നിന്ന് വിവിധ കോടതികളിലേക്കും കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കും തടവുകാരെ പോലീസ് എസ്കോർട്ടിൽ കൊണ്ടുപോകേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും മാത്രമല്ല, തടവുകാരുടെ സുരക്ഷിതമായ യാത്രയ്ക്കും സഹായകരമാകുമെന്ന് രാജീവ്‌ പറയുന്നു .കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് ജയിലിലെത്തുന്നത് ജീവനക്കാർക്കും സന്ദർശകർക്കും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനൊപ്പം സർക്കാരിനും അധിക ചെലവുണ്ടാക്കുന്നതാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു ഇക്കാര്യത്തിൽ കെ. എസ്. ആർ. ടി. സി. എം. ഡിക്ക്. നിർദേശം നൽകിയതായും ഗതാഗത മന്ത്രിയുടെ അഡിഷണൽ പി. എസ് എം.പി.സജു അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *