കുറ്റിപ്പുറം : അമൃത് ഭാരത് പദ്ധതി പ്രകാരം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ ഫെബ്രുവരി 15-നകം പൂർത്തിയാക്കണമെന്ന് കരാറുകാർക്ക് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി കർശന നിർദേശം നൽകി.
നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു അദ്ദേഹം. റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് നിർമാണം നടന്നുവരുന്ന പോർച്ചിന്റെ നിർമാണത്തിൽ ചില മാറ്റങ്ങൾ അദ്ദേഹം നിർദേശിച്ചു.
ഏഴ് കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഇവിടെ നടക്കുന്നത്. ഇതുകൂടാതെ പ്ലാറ്റ്ഫോമിൽ പുതുതായി ഷെൽറ്ററുകൾ സ്ഥാപിക്കാൻ മൂന്നു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ കെട്ടിട പുനർനിർമാണം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ സ്ഥാപിക്കൽ, വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം വർധിപ്പിക്കൽ തുടങ്ങിയവയാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്നത്. എ.ഡി.ആർ.എം. ചീഫ് പ്രോജക്ട് മാനേജർ എസ്. ജയകൃഷ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീകുമാർ, സീനിയർ ഡിവിഷണൽ ഇലക്ട്രിക് എൻജിനീയർ പത്മനാഭൻ, ഡിവിഷണൽ ഓപ്പറേഷൻ മാനേജർ നിധിൻ നോർബട്ട് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു