പൊന്നാനി : അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിൽ കാണിക്കുന്ന മതപരമായ വിവേചനത്തെ ശക്തമായി നേരിടാൻ ജനാധിപത്യ മതേതര ശക്തികൾ മുന്നോട്ടുവരണമെന്ന് ഐ.എസ്.എം. വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം ആവശ്യപ്പെട്ടു. ഈ നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കത്തെ നിയമപരമായും രാഷട്രീയപരമായും നേരിടണം.
സി.എ.എ. മാത്രമല്ല, അതോടനുബന്ധിച്ച് വരുന്ന എൻ.ആർ.സി. കേരളത്തിൽ നടപ്പാക്കില്ല എന്നു പറയാൻ എൽ.ഡി.എഫും. യു.ഡി.എഫും. ആർജവം കാണിക്കണം. രാജ്യംകണ്ട ഏറ്റവും വലിയ വ്യവസ്ഥാപിതമായ കൈക്കൂലിയാണ് തിരഞ്ഞെടുപ്പ് ബോണ്ടുകളെന്നും ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾക്ക് ഏതെല്ലാം കമ്പനികളാണ് സംഭാവന നൽകിയത് എന്ന വിവരംകൂടി പുറത്തുവിടണമെന്നും ഐ.എസ്.എം. ജില്ലാ തസ്‌കിയത്ത് സംഗമം ആവശ്യപ്പെട്ടു.
ഐ.എസ്.എം. കേരള ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് സംഗമം ഉദ്ഘാടനംചെയ്തു. യു.പി. അബ്ദുറഹിമാൻ മൗലവി, സൽമ അൻവാരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ, ഫൈസൽ നന്മണ്ട, ഡോ. മുബഷിർ പാലത്ത്, സഹീർ വെട്ടം, ഇ.ഒ. അബ്ദുന്നാസർ, നവാസ് അൻവാരി, ജലീൽ പരപ്പനങ്ങാടി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. നോമ്പുതുറയോടെ സംഗമം സമാപിച്ചു.