എരമംഗലം : കടലിൽ അനധികൃതമായി മീൻപിടിത്തം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി പിഴ ചുമത്തി. രഹസ്യവിവരത്തെത്തുടർന്ന് പൊന്നാനി എഫ്.ഇ.ഒ. ശ്രീജേഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റിലെ സമീർഅലി എന്നിവരുടെ നേതൃത്വത്തിൽ വെളിയങ്കോട്, പൊന്നാനി മേഖലയോടുചേർന്നുള്ള ആഴക്കടലിലായിരുന്നു പരിശോധന. കുളച്ചൽ സ്വദേശി ജോൺ ബ്രിട്ടോയുടെ ഉടമസ്ഥതയിലുള്ള എറണാകുളം രജിസ്‌ട്രേഷൻ ബോട്ടാണ് പിടികൂടിയത്.
ദൂരപരിധി ലംഘിച്ച് രാത്രിയിൽ അനധികൃത മീൻപിടിത്തം നടത്തിയതിനാണ് നടപടി. രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ബോട്ടിലുണ്ടായിരുന്ന മീനുകൾ പിടിച്ചെടുത്ത് 4500 രൂപയ്ക്ക് ലേലം ചെയ്ത് ആ തുക പൊന്നാനി ട്രഷറിയിൽ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കടലിൽ രാത്രിയിലും ദൂരപരിധി ലംഘിച്ചുള്ളതുമായ മീൻപിടിത്തം കുറ്റകരമാണെന്നും ഇത് മത്സ്യസമ്പത്തിന്റെ ലഭ്യത കുറയാനുള്ള പ്രധാന കാരണമാണെന്നും അധികൃതർ പറഞ്ഞു. വരുംദിവസങ്ങളിൽ രാത്രിയിലെ പരിശോധന ശക്തമാക്കുമെന്ന് പൊന്നാനി എ.ഡി.എഫ്. ടി.ആർ. രാജേഷ് അറിയിച്ചു.