പൊന്നാനി : ജലസ്രോതസ്സുകളെ ഇല്ലാതാക്കുന്ന അശാസ്ത്രീയമായ തുരുമ്പ് തടയണ മത്സ്യബന്ധനം തടയുക, അംഗീകൃത ഉൾനാടൻ മത്സ്യത്തൊഴിലാളികളെ കേരളത്തിലെവിടെയും മീൻ പിടിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സൂചനാസമരം.
കേരള ഫിഷർമെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പൊന്നാനി ചന്തപ്പടിയിലെ ഫിഷറീസ് ഓഫീസിനു മുന്നിലേക്ക് ഇവർ പ്രതിഷേധപ്രകടനവുമായെത്തിയത്. സൂചനാസമരം കേരള ഫിഷർമെൻ ചാരിറ്റബിൾ ചെയർമാൻ യൂസഫ് എടപ്പാൾ ഉദ്‌ഘാടനം ചെയ്തു. സർക്കാർ സർവീസിൽ മത്സ്യത്തൊഴിലാളികൾക്ക് രണ്ടു ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം യഥാസമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഹിലർ വട്ടപ്പറമ്പിൽ, ജോ. സെക്രട്ടറി അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.