എടപ്പാൾ : നാലു പതിറ്റാണ്ടിലേറെ എടപ്പാളിൽ പിന്നാക്കക്കാരുടെ വിദ്യാഭ്യാസത്തിന് താങ്ങും തണലുമേകിയ ഗാന്ധി സദൻ ഹോസ്റ്റലിന്റെ ദുരവസ്ഥയ്ക്കെതിരേ കൂട്ടായ്മയൊരുങ്ങുന്നു. എടപ്പാള്‍ ഗവ. ഹൈസ്കൂളിലെ പട്ടികജാതി വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി താമസിച്ചു പഠിക്കാനായി 1959 ജുണില്‍ കോഴിക്കോട് സര്‍വോദയസംഘമാണ് ഗാന്ധിസദന്‍ ഹോസ്റ്റല്‍ ആരംഭിച്ചത്. ആദ്യം പൊന്നാനിയില്‍ ആയിരുന്നു പ്രവര്‍ത്തനം. 1961 ല്‍ ഉദിനിക്കരയിലെ ഒരു മന നല്‍കിയ 70 സെന്റിലെ കെട്ടിടത്തിലേക്ക് മാറി.
നിരവധി പേര്‍ക്ക് ഈ ഹോസ്റ്റല്‍ പുതുജീവിതം നല്‍കി. കുറച്ച് സര്‍വോദയസംഘത്തിന്‍റെയും സുമനസ്സുകളുടേയും സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 2002 ഓടെ സ്ഥാപനം നിലച്ചു . 25 വര്‍ഷത്തെ നികുതി പൂര്‍വ അന്തേവാസികലാണ് അടച്ചത്. പിന്നീട് കുറേക്കാലം വെറുതെ കിടന്ന കെട്ടിടത്തില്‍ ഇപ്പോള്‍ എടപ്പാളിലെ ഒരു സന്നദ്ധസംഘടനയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സ്ഥാപനം പുനരുജ്ജീവിപ്പിക്കാനായി ഞായറാഴ്ച 9 മണിക്ക് ഇവിടെ താമസിച്ചു പഠിച്ചിരുന്നവരുടെ സൗഹൃദ സംഗമം നടക്കും. ഇവിടെ പഠിച്ചിരുന്ന തിരുവനന്തപുരം റിട്ട.കളക്ടര്‍ ഇ. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്യും.
